മധ്യപ്രദേശിൽ ഹോട്ടൽ കെട്ടിടം കാറിടിച്ച് തകർന്നു വീണു പത്തു പേർ കൊല്ലപ്പെട്ടു. അറുപതു കൊല്ലം പഴക്കമുള്ള കെട്ടിടത്തിന്റെ തൂണിലാണ് കാറിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവർക്കും പരുക്കേറ്റവർക്കും മധ്യപ്രദേശ് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ നൽകും. ഇന്നലെ രാത്രി 10 മണിയോടെയാണ് സർവതെ ബസ് സ്റ്റാൻഡിനു സമീപത്തെ വ്യവസായ മേഖലയിലെ മൂന്നുനിലകളുള്ള ഹോട്ടൽ തകര്‍ന്നു വീണത്. പരുക്കേറ്റ പന്ത്രണ്ടോളം പേരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പത്തു പേർ കൊല്ലപ്പെടുകയായിരുന്നു. 15 മുറികൾ മാത്രമുള്ള കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നു. ഹോട്ടൽ കെട്ടിടം പഴക്കമേറിയതാണ്. എന്നാൽ പുറത്ത് പെയിന്റടിച്ചും മറ്റും ഉടമ കാലപ്പഴക്കം മറച്ചുവയ്ക്കുകയായിരുന്നു. ഒരു ചുമർ തകർന്നുവീണതോടെ മൊത്തത്തിൽ കെട്ടിടം നിലംപതിക്കുകയായിരുന്നെന്നും ഇൻഡോർ മുനിസിപൽ കോർപറേഷൻ കമ്മീഷണർ മനിഷ് സിങ് പറഞ്ഞു. അപകടത്തെ തുടർന്നു ഹോട്ടൽ കെട്ടിടത്തോടു ചേർന്നുകിടക്കുന്ന രണ്ടു കെട്ടിടങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ വൈറലായി. രാകേഷ് റാതോർ, രാജു സെന്‍, ആനന്ദ് പൊർവാൾ, ഹരീഷ് സോണി എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ട നാലു പേർ. മറ്റുള്ളവരെ തിരിച്ചറിയാനായിട്ടില്ല. രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടവരിലുണ്ട്. അപകടം നടക്കുന്ന സമയത്ത് എത്രപേർ ഹോട്ടലിലുണ്ടായിരുന്നെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ കണക്കില്ല.സംഭവത്തിൽ വിശദമായ ജുഡീഷ്യൽ അന്വേഷണത്തിനു ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
ഹോട്ടൽ കെട്ടിടം കാറിടിച്ച് തകർന്നു വീണു പത്തു പേർ കൊല്ലപ്പെട്ടു
RELATED ARTICLES