Friday, April 19, 2024
HomeKeralaഫാദര്‍ റോബിനുമായി വൈവാഹിക ജീവിതം നയിക്കണമെന്ന് പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി

ഫാദര്‍ റോബിനുമായി വൈവാഹിക ജീവിതം നയിക്കണമെന്ന് പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി. പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താല്പര്യമുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. മാത്രമല്ല, തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുമ്പോൾ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കി.സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്‌ച വിചാരണ ആരംഭിച്ചപ്പോള്‍ അതിനാടകീയമായാണ് പെണ്‍കുട്ടി തന്റെ മൊഴി മാറ്റിയത്. ബാഹ്യപ്രേരണയാലെന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പതിനാറുകാരി പ്രസവിച്ചെന്നാണ് കേസ്. തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിനാണ് വിദ്യാര്‍ത്ഥിനി പ്രസവിച്ചത്. നവജാതശിശുവിനെ പെട്ടെന്ന് തന്നെ രഹസ്യമായി വയനാട്ടിലെ അനാഥമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 27നാണ് പേരാവൂര്‍ പൊലീസ് ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്തത്. പള്ളി ജീവനക്കാരി തങ്കമ്മ, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റിയ, സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് മറ്റു പ്രതികള്‍. പോക്‌സോ,​ ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments