കശ്മീരില്‍ പള്ളിക്ക് സമീപമുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഒാടിച്ചുകയറ്റിയ സൈനിക വാഹനത്തിനടിയില്‍പ്പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു. ശ്രീനഗര്‍ നൗഹാട്ട മേഖലയിലെ ജാമിഅ മസ്ജിദിന് പുറത്ത് വെള്ളയാഴ്ച നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കൈസര്‍ ഭട്ട് എന്നയാളാണ് ശ്രീനഗറിലെ ഷേറേ കശ്മീര്‍ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേരുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സി.ആര്.പി.എഫ് വാഹനത്തിനു നേര്‍ക്ക് കല്ലേറ് നടത്തി. റമദാന് മാസത്തില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കിയതിനു ശേഷമുണ്ടായ സംഭവം വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് പോകുകയായിരുന്ന സൈനിക വാഹനത്തെ ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തുകയും ചിലര്‍ വാഹനത്തിെന്റ പിന്‍വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ഒരാള്‍ വാഹനത്തിന് മുകളില്‍ കയറി കല്ലുകൊണ്ട് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ഡ്രൈവര്‍ വാഹനം പുറത്തേക്ക് ഒാടിച്ചതെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും സി.ആര്.പി.എഫ് വക്താവ് സഞ്ജയ് ശര്‍മ പറഞ്ഞു. സംഭവത്തില്‍ കല്ലേറ് നടത്തിയതിനും വാഹനം അശ്രദ്ധമായി ഒാടിച്ചതിനും രണ്ട് കേസുകളെടുത്തതായി പൊലീസ് പറഞ്ഞു. അതിനിടെ ജെ.കെ.എല്‍.എഫ് ചെയര്മാന് മുഹമ്മദ് യാസീന്‍ മാലികിനെ അദ്ദേഹത്തിെന്റ വസതിയായ മയ്സൂമയില്നിന്ന് കസ്റ്റഡിയിലെടുത്തു. മിതവാദി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്മാന് മീര്‍വാഇസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലുമാക്കി. യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെന്ന നിലക്കാണ് നടപടിയെന്ന് പൊലീസ് വക്താവ് പറഞ്ഞു.
ആള്‍ക്കൂട്ടത്തിലേക്ക് സൈനീക വാഹനം ഒാടിച്ചുകയറ്റി; ഒരാൾ മരിച്ചു
RELATED ARTICLES