മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രക്ക് സുരക്ഷാച്ചെലവ് 15 ലക്ഷം രൂപ നല്‍കണമെന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് താങ്ങാനാവാത്തതിനാൽ കേരളത്തിലേക്കു തൽക്കാലം വരുന്നില്ലെന്നു പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി വ്യക്തമാക്കി. മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും മഅദനി പറഞ്ഞു. എസിപി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനച്ചെലവ് ഉൾപ്പെടെ വഹിക്കണമെന്നു കർണാടക സർക്കാർ ആവശ്യപ്പെട്ടതോടെയാണു മഅദനി പ്രതിസന്ധിയിലായത്. ഇത്രയും തുക താങ്ങാനാകില്ലെന്നു മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ആഗസ്റ്റ് ഒന്നുമുതൽ 14 വരെ കേരളത്തിൽ തങ്ങാനാണു സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്.
അർബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗൺ ഹാളിൽ ഓഗസ്റ്റ് ഒൻപതിനു മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി ഈമാസം ഒന്നു മുതൽ 20 വരെ കേരളത്തിൽ തങ്ങാനായി ജാമ്യ ഹർജിയിൽ ഇളവു നൽകണമെന്നായിരുന്നു മഅദനി ഹർജിയിൽ ആവശ്യപ്പെട്ടത്. ആവശ്യം കര്‍ണാടക എന്‍ഐഎ കോടതി തള്ളി. തുടർന്നു മഅദനി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ഓഗസ്റ്റ് ഒന്നുമുതൽ 14 വരെ കേരളത്തിൽ പോകാൻ അനുമതി കിട്ടിയത്. ബെംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ മഅദനി നിലവിൽ ലാൽബാഗ് സഹായ ആശുപത്രിയിൽ ചികിൽസയിലാണ്