ക്രൈംബ്രാഞ്ച് ഐജി വൈദികര്‍ക്കെതിരായ പീഡന കേസുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. വൈദികരുടെ അറസ്റ്റിന് മുന്നോടിയായിട്ടാണ് കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ .ജി എസ്. ശ്രീജിത്ത് കോട്ടയം ഒാര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തെത്തിയത്. അന്വേഷണത്തില്‍ സഭ ഇടപെടില്ലെന്നും നടപടികളുമായി മുന്നോട്ടു പോകാമെന്നും കാതോലിക ബാവ ഐ .ജിയോട് പറഞ്ഞതായാണ് സൂചന. ഇന്ന് ഉച്ചയോടെയാണ് ഐ ജി ബാവയെ കാണാന്‍ ദേവലോകത്ത് എത്തിയത്. മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷമായിരുന്നു കൂടിക്കാഴ്ച. വീട്ടമ്മയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരായണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.അതിനിടെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഒാര്‍ത്തഡോക്സ് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസാണ് ഹൈകോടതിയെ സമീപിച്ചത്. കേസിന്‍റെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. വീട്ടമ്മ മൊഴി നല്‍കിയത് ഫാ.ജെയ്‌സ് കെ.ജോര്‍ജ്ജ്, ഫാ. എബ്രാഹം വര്‍ഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നീ നാല് പേരുടെ പേരില്‍ മാത്രമായിരുന്നു. പ്രായപൂര്‍ത്തിയാകും മുൻപും ഒരു വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്‍കിയിരുന്നു.
വൈദികരുടെ അറസ്റ്റിന് മുന്നോടിയായി ക്രൈംബ്രാഞ്ച് ഐ .ജി ഒാര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി
RELATED ARTICLES