വിവാഹ ദിനത്തിൽ കാണാതായ വധു എളങ്കുന്നപ്പുഴ പെരുമാൾപടി ആശാരിപ്പറന്പിൽ മാനം കണ്ണേഴത്ത് കൃഷ്ണപ്രിയയെ (21) പിറ്റേന്ന് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മരണം ആത്മഹത്യയാണെന്ന് പോലീസിനു ചില സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന് പിന്നിൽ ആരുടെയങ്കിലും പ്രേരണയുണ്ടോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് ഞാറക്കൽ എസ്ഐ ആർ. രഗീഷ്കുമാർ അറിയിച്ചു. മരണം സംബന്ധിച്ച് ബന്ധുക്കൾ സംശയമുണർത്തിയതിനെ തുടർന്നാണ് പോലീസ് വിശദമായ അന്വേഷണത്തിന് തുടക്കം കുറിച്ചത്. വിവാഹ ദിവസമായ ഞായറാഴ്ച രാവിലെ ഒരുക്കത്തിനായി ബ്യൂട്ടീഷ്യന്റെ അടുക്കലെത്തിച്ച വധുവിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മുളവുകാട് സഹകരണ റോഡ് കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം നടക്കേണ്ടിയിരുന്ന ഞായറാഴ്ച പുലർച്ചെ ബന്ധുവാണ് പെൺകുട്ടിയെ ബ്യൂട്ടീഷന്‍റെ അടുത്തെത്തിച്ചത്. ബന്ധു മടങ്ങിയതിന് പിന്നാലെ കുടുംബ ക്ഷേത്രത്തിൽ പോയിവരാം എന്നറിയിച്ച് പെൺകുട്ടി ബ്യൂട്ടിപാർലറിൽ നിന്നും പോവുകയായിരുന്നു. അരമണിക്കൂർ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് ബ്യൂട്ടീഷൻ പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പെൺകുട്ടിക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് തിരക്കിയിട്ടും വിവരമൊന്നും കിട്ടിയില്ല. പിന്നീട് ഒരു ദിവസം പിന്നിട്ട് തിങ്കളാഴ്ച മുളവുകാട് സഹകരണറോഡ് കടവിൽ കണ്ട അജ്ഞാത മൃതദേഹം കാണാതായ പെൺകുട്ടിയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയായിരുന്നു. സംസ്കാരം നടത്തി.
കല്യാണപെണ്ണ് കായലിൽ മരിച്ച നിലയിൽ; ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
RELATED ARTICLES