രണ്ട് ദിവസങ്ങളുടെ ഇടവേളയില്‍ കോഴിക്കോട് വീണ്ടും വന്‍ ലഹരി വേട്ട. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പനക്കായി കൊണ്ടുവന്ന ന്യൂജന്‍ ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍. കോഴിക്കോട് വെള്ളിമാട്കുന്ന് ഖാന്‍സ് ഹൗസില്‍ മുഹമ്മദ് സാക്കിബ് എന്ന് ഇരുപത് വയസ്സുകാരനാണ് ഇന്നലെ പിടിയിലായിരിക്കുന്നത്.ഇയാളില്‍ നിന്ന് നിരോധിത ലഹരി മരുന്നുകളായ എം.ഡി.എം.എ എക്സ്റ്റസി പില്‍സ് 50 എണ്ണം, സ്റ്റാമ്ബ് രൂപത്തിലുള്ള എല്‍ എസ് ഡി 25 എണ്ണം ,ഹാഷിഷ് 50 ഗ്രാം എന്നിവ പിടികൂടി. സൗത്ത് ബീച്ച് പരിസരത്ത് വെച്ച് വില്‍പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് ടൗണ്‍പൊലീസും ജില്ല ആന്റി നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയാണ് സാക്കിബ്്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ലഹരി ഉത്പന്നങ്ങളുമായി ഒരു ബാങ്ക് ഉദ്യോഗസ്ഥനും കോഴിക്കോട് പിടിയിലായിരുന്നു.രണ്ട് വര്‍ഷത്തോളമായി ലഹരിക്ക് അടിമയായ സാക്കിബ്് ഇത് ഉപയോഗിക്കുന്നതിന് വേണ്ട പണം കണ്ടെത്താന്‍ വേണ്ടിയാണ് വില്‍പനയിലേക്ക് തിരിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഗോവയില്‍ വിനോദ യാത്രക്ക് പോയസമയത്താണ് അവിടെ നിന്നും കേരളത്തിലേക്ക് ലഹരി മരുന്നുകള്‍ വില്‍പനക്കായി എത്തിച്ചത്. ലഹരിയില്‍ പുതുമ തേടുന്ന യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ചാണ് ഇത്തരം മരുന്നുകള്‍ വില്‍പനക്കെത്തിച്ചിട്ടുള്ളത്.കഞ്ചാവടക്കമുള്ള മറ്റു ലഹരി പദാര്‍ത്ഥങ്ങളേക്കാള്‍ വീര്യം കൂടിയവയാണ് സാക്കിബില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇവ ഉപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കില്ലെന്ന പ്രത്യേകതയും ഈ ലഹരി മരുന്നുകള്‍ക്കുണ്ട്. അതിനാല്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പെടാതെ ഉപയോഗിക്കാനാവും എന്നതിനാല്‍ വിദ്യാര്‍ത്ഥികളാണ് ഇത്തരം മരുന്നകള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതിനെല്ലാം പുറമെ ദീര്‍ഘ നേരം ലഹരി നില്‍ക്കുമെന്നതും യുവാക്കളെ ഇതിന് അടിമയാക്കുന്നു. ഡിജെ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ ,ബംഗളൂരു എന്നിവിടങ്ങളില്‍ പോയി വരുന്നവരാണ് കൂടുതലായും ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.വീര്യം കൂടിയ ലഹരിമരുന്നുകളായ എല്‍ എസ് ഡി ,എക്സ്റ്റസി തുടങ്ങിയ ലഹരികള്‍ നിശാ പാര്‍ട്ടികളിലും മറ്റും ദീര്‍ഘസമയം മതിമറന്ന് നൃത്തം ചെയ്യുന്നതിന് വേണ്ടിയും ഉപയോഗിക്കുന്നവരുണ്ട്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനു വേണ്ടി ഉപയോഗിച്ചു വരുന്ന ഒരു ലഹരി മരുന്നാണ് എംഡിഎംഎ അഥവാ എക്സ്റ്റസി.ദീര്‍ഘ നേരത്തേയ്ക്ക് വീര്യം കൂടിയ ലഹരി പ്രദാനംചെയ്യുന്ന മയക്കുമരുന്നുകളായ എല്‍ എസ് ഡി, എക്സ്റ്റസി തുടങ്ങിയവ മനുഷ്യജീവന് വളരെയേറെ അപകടകരമാണ്. കഴിഞ്ഞവര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോവിന്ദപുരത്ത് ലോഡ്ജില്‍ വച്ച് ലഹരിയുടെ അമിത ഉപയോഗംമൂലം വിദ്യാര്‍ത്ഥി മരണപ്പെട്ടത് എം ഡി എം എ എക്സ്റ്റസി മയക്കുമരുന്നിന്റെ ഓവര്‍ഡോസ് മൂലമാണ്.ഈ സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ട് യുവാക്കളെ എംഡിഎംഎ എക്സ്റ്റസി ഗുളികകള്‍ സഹിതം കോഴിക്കോട് ആന്റി ഗുണ്ടാ സ്‌ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്ന് പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കോഴിക്കോട് ജില്ലയിലെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവി ശ്രീ കാളിരാജ് മഹേഷ്‌കുമാര്‍ ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ പൃഥിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് മയക്കുമരുന്നുവേട്ട സജീവമാക്കിയിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെയായി 60 കിലോയോളം കഞ്ചാവ് 500 ഗ്രാം ബ്രൗണ്‍ഷുഗര്‍ അന്‍പതിലധികം എം.ഡി.എം.എ എക്സ്റ്റസി ഗുളികകള്‍ ,8000 ലധികം മറ്റ് ലഹരി ഗുളികകള്‍, 50 ഗ്രാം ഹാഷിഷ്, 25 എല്‍ എസ് ഡി സ്റ്റാമ്ബുകള്‍ തുടങ്ങിയവ ഡന്‍സാഫ് മാത്രം പിടിച്ചെടുത്തിട്ടുണ്ട്.ടൗണ്‍ സിഐ ശ്രീ.ഉമേഷിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ എസ്‌ഐ ശ്രീ.സുഭാഷ് ചന്ദ്രന്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മുഹമ്മദ് സബീര്‍, രാകേഷ്.കെ.എസ്, ,റിജേഷ് എസ്.ആര്‍, ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അബ്ദുള്‍ മുനീര്‍, രാജീവ്.കെ, സജി.എം, ജോമോന്‍ കെ.എ, നവീന്‍.എന്‍, രജിത്ത്ചന്ദ്രന്‍.കെ, ജിനേഷ്.എം, സുമേഷ് എവി, സോജി.പി, രതീഷ്.എം.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
ലഹരി വേട്ട ; ഹാഷിഷ് അടക്കമുള്ള ലഹരി മരുന്നുകളുമായി എഞ്ചിനീയറിങ് ബിരുദധാരി അറസ്റ്റിൽ
RELATED ARTICLES