Thursday, April 25, 2024
HomeSportsബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിൽ

ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിൽ

ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി പരുക്കേറ്റ കാല്‍പാദത്തില്‍ സര്‍ജറിക്ക് വിധേയനായി. ബ്രസീലിയന്‍ നഗരമായ ബെലോ ഹോറിസോണ്ടയിലെ മദര്‍ ആസ്പത്രിയിലാണ് അദ്ദേഹം ചികില്‍സക്ക് വിധേയനായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മാതാവ് നദാനെ ഗോണ്‍സാല്‍വസ് ഡാ സില്‍വക്കും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറിനുമൊപ്പമാണ് നെയ്മര്‍ ആസ്പത്രിയിലെത്തിയത്. മറ്റ് വിശദാംശങ്ങള്‍ വ്യക്തമല്ല. ഒരു കാര്യം വ്യക്തമാണ്. പാരീസ് സെന്റ് ജര്‍മ്മന് വേണ്ടി സീസണിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയുന്ന കാര്യം സംശയത്തിലാണ്. ലോകകപ്പാണ് നെയ്മറിന്റെ ലക്ഷ്യം. ബ്രസീല്‍ ലോകകപ്പ് സംഘത്തെ ഏറെക്കുറെ ദേശീയ കോച്ച് ടിറ്റോ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹം നിയോഗിക്കാന്‍ സാധ്യതയും നെയ്മറിനെയാണ്. പോയ വാരത്തില്‍ മാര്‍സലിക്കെതിരായ പോരാട്ടത്തിനിടെയാണ് നെയ്മറിന് പരുക്കേറ്റത്. വേദന കൊണ്ട് പിടഞ്ഞ സ്‌ട്രെച്ചറില്‍ പുറത്തേക്ക് വന്ന താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നായിരുന്നു തുടക്കത്തില്‍ പി.എസ്.ജി പ്രതികരിച്ചതെങ്കില്‍ പിന്നീട് പരിശോധനയില്‍ വലത് കാല്‍പാദത്തിലെ എല്ലിന് പൊട്ടലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്നാണ് ബ്രസീല്‍ ടീം ഡോക്ടര്‍ പാരീസിലെത്തിയതും താരത്തെ നാട്ടിലേക്ക് കൊണ്ട് വന്നതും. സര്‍ജറി അത്യാവശ്യമായിരുന്നെന്നും ശനിയാഴ്ച്ച രാത്രി തന്നെ അത് നടത്തിയതായും ഡോ. ലാസ്മര്‍ പിന്നീട് വ്യക്തമാക്കിയതായി ബ്രസീലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കില്‍ നിരാശനാണ് നെയ്മര്‍. പക്ഷേ അതിനെക്കുറിച്ച് പരാതിപ്പെടാതെ വളരെ പെട്ടെന്ന്് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് സര്‍ജറി തീരുമാനിച്ചതെന്നും നാട്ടിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എത്ര ദിവസം നെയ്മര്‍ ആസ്പത്രിയിലുണ്ടാവുമെന്ന് വ്യക്തമല്ല. പക്ഷേ അദ്ദേഹത്തിന് ഇനി കളിക്കളത്തില്‍ ഇറങ്ങണമെങ്കില്‍ രണ്ടര മാസത്തെ വിശ്രമം ആവശ്യമായി വരും.
ജൂണ്‍ പതിനാലിനാണ് മോസ്‌ക്കോയില്‍ ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. നെയ്മറിന്റെ അഭാവം പി.എസ്.ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളെ ബാധിക്കും. പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരം മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ അവര്‍ 1-3ന് തോറ്റിരുന്നു. രണ്ടാം പാദ മല്‍സരം ഏഴിന് പാരീസില്‍ നടക്കും. അതേ സമയം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി ബഹുദൂരം മുന്നിലാണ്. പതിനൊന്ന് മല്‍സരങ്ങള്‍ ടീമിന് ബാക്കിനില്‍ക്കെ 14 പോയന്റിന്റെ വ്യക്തമായ ലീഡ് അവര്‍ക്കുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments