Wednesday, April 24, 2024
Homeപ്രാദേശികംകടമ്മനിട്ട പ്ലസ്ടു വിദ്യാര്‍ഥിനിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതകള്‍

കടമ്മനിട്ട പ്ലസ്ടു വിദ്യാര്‍ഥിനിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതകള്‍

കടമ്മനിട്ട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മൈഥിലിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതകള്‍. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കാലുകള്‍ തറയില്‍ നിലത്ത് കുത്തിയ നിലയിലായിരുന്നു. കഴുത്തില്‍ ചുറ്റിയ കൈലി അടുക്കളയിലെ ചേരില്‍ വെറുതെ ചുറ്റിയിട്ടേയുള്ളു, കെട്ടിയിട്ടില്ല. ചേരിനാകട്ടെ ഒട്ടും ബലവുമില്ല. മരണവെപ്രാളത്തില്‍ ചേരിലെ വിറകുകള്‍ താഴെ വീഴേണ്ടതാണ്, അതുണ്ടായിട്ടില്ല. ഇതിനോടു ചേര്‍ന്ന് അടുക്കിവെച്ചിരുന്ന പാത്രങ്ങളും അനങ്ങിയിട്ടില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇത് ആത്മഹത്യയല്ല കൊലപാതകത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ജൂണ്‍ 13ന് വൈകിട്ട് വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണു കുടിലുകുഴി കാരുമല മേലേടത്ത് വിനോദ് കുമാറിന്റെ മകള്‍ മൈഥിലിയുടെ മൃതദേഹം കണ്ടെത്തിയത്. മൈഥിലി വിനോദിന്റെ(17) ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അച്ഛനും അമ്മയും പണിക്കു പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കാറ്റും മഴയുമുള്ളതിനാല്‍ വൈകിട്ട് 15 മിനിറ്റ് നേരത്തേ പ്ലസ്ടുക്കാരെ വിട്ടു. സ്‌കൂളില്‍ നിന്നു 10 മിനിറ്റ് നടന്നാല്‍ വീട്ടില്‍ എത്താം. വീടിന് അടുത്തെത്തുന്നതു വരെ ഒപ്പം പഠിക്കുന്ന കുട്ടി ഉണ്ടായിരുന്നു. നോട്ട് എഴുതിയെടുക്കാനുള്ള പുസ്തകവുമായാണു മൈഥിലി വീട്ടില്‍ എത്തിയത്. 4.15ന് ഇളയ കുട്ടി സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതും ചേച്ചിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗില്‍ ഉണ്ടായിരുന്ന പുസ്തകങ്ങളെല്ലാം നിലത്തു വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്‌കൂളില്‍ നിന്നു വന്നാല്‍ പുസ്തകങ്ങള്‍ പഠിക്കുന്ന സ്ഥലത്ത് അടുക്കിവെയ്ക്കുന്ന സ്വഭാവമാണ് മൈഥിലിക്ക്. നല്ലതുപോലെ പഠിക്കുന്ന കുട്ടിയായിരുന്നു. ആത്മഹത്യക്കുള്ള സാഹചര്യങ്ങള്‍ സ്‌കൂളിലും വീട്ടിലുമില്ല. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയാകാമെന്നാണ് ആക്ഷന്‍ കൗണ്‍സിലും നാട്ടുകാരും സംശയിക്കുന്നത്. സ്‌കൂളിലെ ആവശ്യത്തിനായി അമ്മ കൊടുത്തുവിട്ട 2000 രൂപ ബാഗില്‍ ഉണ്ടായിരുന്നു. അതു കാണാതെ വന്നു. അയല്‍ക്കാരനായ യുവാവ് പിറ്റേദിവസം രാത്രിയില്‍ 2000 രൂപ വീട്ടില്‍ ഏല്‍പിച്ചതായി പിതാവ് വിനോദ് കുമാര്‍ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടും അന്വേഷിക്കാന്‍ തയാറായില്ല. ആത്മഹത്യയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments