Thursday, March 28, 2024
HomePravasi newsനടൻ ദിലീപ് രക്ഷിക്കുകയും ചതിക്കുകയും ചെയ്ത യുവാവിന്റെ ജീവിതകഥ

നടൻ ദിലീപ് രക്ഷിക്കുകയും ചതിക്കുകയും ചെയ്ത യുവാവിന്റെ ജീവിതകഥ

ട്വിസ്റ്റുകൾ നിറഞ്ഞ ഒരു ദിലീപ് ചിത്രം പോലെ സന്തോഷവും സന്താപവും ഇടകലർന്നതാണ് ദിലീപ് ഇടപെട്ടതോടെ കലങ്ങിമറിഞ്ഞ മലയാളി യുവാവ് ജാസിറിന്റെ ജീവിതകഥ. ഒരു വർഷം മുൻപ് സംഭവിച്ച ഒരു അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച ദിലീപും യുഎഇയിലെ സുഹൃത്തും തന്നെ വഴിയാധാരമാക്കുകയും സാമ്പത്തികമായി ദുരിതത്തിലാക്കുകയും ചെയ്തതായി ജാസിർ ആരോപിക്കുന്നു.

”ദിലീപിനെ നേരിട്ട് കണ്ടിരുന്നെങ്കിൽ കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു എനിക്ക്. എന്തിനായിരുന്നു പ്രതിമാസം ആയിരത്തോളം ദിർഹം ടിപ്സ് അടക്കം നാലായിരത്തോളം ദിർഹം സമ്പാദിക്കാൻ സാധിച്ചിരുന്ന ജോലി രാജിവയ്പിച്ചത്. എന്തിനായിരുന്നു കുറഞ്ഞ ശമ്പളത്തിനുള്ള ജോലിയിൽ കയറ്റി കഷ്ടപ്പാടിലാക്കിയത്. എന്തുകൊണ്ടാണ് തന്റെ ഫോൺ കോളുകൾക്ക് പോലും മറുപടി നൽകാത്തത്. ഇതിന് മറുപടി പറയാൻ ദിലീപും ദുബായിലെ സുഹൃത്തും ബാധ്യസ്ഥരാണ്”

കോഴിക്കോട് വടകര പള്ളിത്തായ സ്വദേശി ജാസിർ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദുബായ് മുഹൈസിന മൂന്നിലെ കഫ്റ്റീരിയയിൽ ഡെലിവറി ബോയിയുടെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഒരു ദിവസം ഡെലിവറി കഴിഞ്ഞ് മടങ്ങുമ്പോൾ, ജാസിറിന്റെ ബൈക്കിൽ ഒരു ഫോർ വീലറിടിച്ചു നിർത്താതെ പോയി. റോഡരികിലേയ്ക്ക് തെറിച്ചുവീണ ജാസിറിന്റെ കാലിന് പരുക്കേറ്റു. എണീറ്റ് നിൽക്കാനാകാതെ വഴിയരികിൽ കിടന്ന ജാസിറിനെ അതുവഴി വാഹനത്തിൽ വരികയായിരുന്ന ദിലീപും സുഹൃത്തും ചേർന്ന് എണീപ്പിച്ചു തങ്ങളുടെ വാഹനത്തിലിരുത്തി. തുടർന്ന് പൊലീസെത്തി ജാസിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇനിയാണ് രസകരമായ സംഭവ വികാസങ്ങൾ. ഇക്കാര്യങ്ങളെല്ലാം ദിലീപിന്റെ സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചതിനെ തുടർന്ന് വലിയ വാർത്തയായി. ചലച്ചിത്ര നടൻ ദിലീപ് വാഹനാപകടത്തിൽപ്പെട്ട മലയാളി യുവാവിനെ രക്ഷിച്ചു എന്ന തലക്കെട്ടിൽ വന്ന വാർത്ത വളരെ പെട്ടെന്ന് വൈറലായി. പ്രവാസി മലയാളികളും മറ്റും അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും മനുഷ്യത്വപരമായ ആ പ്രവൃത്തിയെ പ്രകീർത്തിക്കുകയും ചെയ്തു.

പ്രവാസികളുടെ ഇടയിൽ ജനപ്രിയ നായകന്റെ പ്രീതി വർധിച്ചു. മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്നും ഇഷ്ടനായകൻ അദ്ദേഹമാണെന്നു പറയണമെന്നും നിർദേശം ലഭിച്ചു. യഥാർഥത്തിൽ മമ്മുട്ടിയായിരുന്നു ജാസിറിന്റെ ഇഷ്ടനടൻ. രണ്ട് ദിവസം കഴിഞ്ഞ് നടനും സംവിധായകനുമായ ദിലീപിന്റെ സുഹൃത്ത് നാദിർഷ ജാസിറിനെ വന്നു കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത കിങ് ലയർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ നടക്കുന്ന സമയമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതിനോടനുബന്ധിച്ച് ജുമൈറയിൽ നടത്തിയ പാർട്ടിയിലേയ്ക്ക് ജാസിറിനെ ക്ഷണിച്ചു.

”അന്ന് എന്റെ കുടുംബകാര്യങ്ങൾ ചോദിച്ചറിഞ്ഞ ദിലീപ്, എന്നോട് കഫ്റ്റീരിയയിലെ ഡെലിവറി ബോയിയുടെ ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. കൂടുതൽ ശമ്പളം ലഭിക്കുന്ന മെച്ചപ്പെട്ട ജോലി തന്റെ സ്പോൺസറുടെ കമ്പനിയിൽ ശരിയാക്കിത്തരാമെന്നും ഏറ്റു. ഇതേ തുടർന്ന് ഞാൻ ജോലി വിടാൻ തീരുമാനിച്ചു. നാട്ടിലേയ്ക്ക് വിളിച്ച് ഉമ്മയോടും സഹോദരിമാരോടും കാര്യങ്ങൾ പറഞ്ഞു.

നമുക്ക് നല്ല കാലം വരാൻ പോകുന്നുവെന്നും നടൻ ദിലീപ് നമ്മളെ രക്ഷപ്പെടുത്തുമെന്നും പറഞ്ഞപ്പോൾ അവരെല്ലാം അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ചു പലരും അരുതെന്ന് പറഞ്ഞിട്ടും ജോലി വിട്ടു, വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പോയി. എന്നാൽ, നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ദിലീപിന്റെ മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. തുടർന്ന് സുഹൃത്തിനോടൊപ്പം എറണാകുളത്തേയ്ക്ക് പോയി ദിലീപിന്റെ ‘ദേ പുട്ടി’ൽ ചെന്നു അന്വേഷിച്ചു. അവിടെ നിന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ നമ്പർ ലഭിച്ചു. അതിൽ വിളിച്ചപ്പോൾ, വിഷമിക്കേണ്ടെന്നും ദിലീപിനോട് കാര്യം പറഞ്ഞ് എല്ലാം ശരിയാക്കാമെന്നും അറിയിച്ചു. ഇതോടെ സന്തോഷത്തോടെ വടകരയിലേയ്ക്ക് മടങ്ങി.

വീണ്ടും കാത്തിരിപ്പ്. ഒടുവിൽ അജ്മാൻ ഫ്രീ സോണിലെ സ്പോൺസറുടെ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ, മാസം 1500 ദിർഹമായിരുന്നു ശമ്പളം. താമസ സ്ഥലം ലഭിക്കുമെങ്കിലും ഭക്ഷണച്ചെലവ് ഇൗ തുകയിൽ നിന്ന് കണ്ടെത്തണമായിരുന്നു. മാസം നാലായിരത്തോളം ദിർഹം ലഭിക്കുന്ന ജോലി കളഞ്ഞെത്തിയ എനിക്ക് എല്ലാ മാസവും ബാക്കിയാകുക 1000 ദിർഹം മാത്രം. ഡ്രൈവിങ് ലൈസൻസ് എടുത്തു തരാമെന്ന് പറഞ്ഞിരുന്നെങ്കിലും കമ്പനിയധികൃതർ ഒഴിഞ്ഞുമാറി. സ്പോൺസറോട് വിഷമം പറയാൻ ശ്രമിച്ചെങ്കിലും കാണാൻ പോലും സാധിച്ചില്ല. തുടർന്ന് കാര്യം പന്തിയല്ലെന്ന് കണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി. ഇതോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ കളിയാക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും വീണ്ടും ദുബായിലെത്തി പഴയ ജോലി തിരികെ ലഭിക്കണമെന്നായി ചിന്ത. സഹോദരിയുടെ വിവാഹം അടുത്തു വരുന്നതിനാൽ കുറേയേറെ പണം അത്യാവശ്യമായിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ സന്ദർശക വീസയിൽ മൂന്ന് മാസം മുൻപ് ദുബായിലെത്തി. പഴയ ജോലി ലഭിച്ചില്ല. റാഷിദിയ്യയിലെ ഒരു കഫ്റ്റീരയയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എന്നാൽ, പണ്ട് കിട്ടിയിരുന്നത്ര വരുമാനം ഇപ്പോൾ എത്ര പരിശ്രമിച്ചിട്ടും സാധ്യമാകുന്നില്ല. അന്നത്തെ ജോലിയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ ജോലി തുടർന്നിരുന്നെങ്കിൽ അവിടെ ഒരു വീട് വയ്ക്കാൻ കഴിയുമായിരുന്നു. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു. എന്തിനാണ് ദിലീപ് തന്റെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി എന്നെപ്പോലെ ഒരു സാധാരണക്കാരനെ പറഞ്ഞു പറ്റിച്ചത്? എന്തിനായിരുന്നു എന്റെ വിലയേറിയ ഒരു വർഷം നഷ്ടപ്പെടുത്തിയത്?–ജാസിർ ചോദിക്കുന്നു.

പിതാവ് നേരത്തെ മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ജാസിറിനാണ്. ദിലീപിനെക്കുറിച്ചുള്ള വാർത്തകൾ നിത്യേന കാണുമ്പോൾ ഇൗ യുവാവ് കഴിഞ്ഞകാല ദുരിതങ്ങളെല്ലാം ഒാർക്കുന്നു. എങ്കിലും, താനേരെയും പഴിക്കുകയില്ലെന്നും എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുകയാണെന്നുമാണ് ജാസിറിന്റെ വാക്കുകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments