വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോകുന്ന ഡ്രൈവർമാരെ ഉണർത്താൻ സാങ്കേതിക വിദ്യയുമായി അടൂർ എസ്എൻ ഐടി വിദ്യാർഥികൾ. കണ്ണിൽ വയ്ക്കാവുന്ന ഐ ബ്ളിംഗ് സെൻസറിന്റെയും വാഹനത്തിൽ ഘടിപ്പിക്കുന്ന പ്രോഗ്രാം ചെയ്ത മൈക്രോ കണ്ട്രോളർ സർക്യൂട്ട് ബോർഡിന്റെയും സഹായത്തോടെയാണ് സംവിധാനം പ്രവർത്തിക്കുന്നത്. ’അഡ്വാൻസ്ഡ് സേഫ്റ്റി സിസ്റ്റം ഫോർ ഫോർ വീലേഴ്സ്ന്ധ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് കോളജിലെ മെക്കാനിക്കൽ വിഭാഗം അവസാന വർഷ വിദ്യാർഥികളായ എൻ. എം. നൗഫൽ, ബി. അശ്വിൻ, പി. ആർ. ഹരികൃഷ്ണൻ, പി.ഗോകുൽ, ടി.ആർ. അഖിൽ എന്നിവർ ചേർന്നാണ്. അസിസ്റ്റന്റ് പ്രഫസർ ജി. സുജിത്തിന്റെ മേൽനോട്ടത്തിൽ മൂന്നു മാസം കൊണ്ടാണ് സാങ്കേതികവിദ്യ കണ്ടുപിടിച്ചതെന്ന് വിദ്യാർഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്റർ നാഷണൽ ജേർണൽ ഓഫ് ഇന്നൊവേറ്റീവ് റിസർച്ച് ഇൻ സയൻസ്, എൻജിനീയറിംഗ് ആൻഡ് ടെക്നോളജി എന്ന ജേർണലിന്റെ വെബ്സൈറ്റിൽ ഇതു പ്രസിദ്ധീകരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയാൽ കണ്ണിന്റെ ചലനങ്ങൾ മനസിലാക്കി സെൻസർ പ്രവർത്തിക്കും. ഇതിൽ നിന്നുളള സന്ദേശങ്ങൾക്കനുസരിച്ച് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന അലാറം പ്രവർത്തിച്ച് ഡ്രൈവറെ ഉണർത്തും. ഇതോടൊപ്പം ഡ്രൈവർ സീറ്റിൽ ഘടിപ്പിച്ചിരിക്കുന്ന വൈബ്രേറ്റർ പ്രവർത്തിക്കും. മൈക്രോ കണ്ട്രോളറിന്റെ സഹായത്തോടെ വാഹനം ആട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യും. അപകടം സംഭവിച്ചാലുടൻ സെൻസർ, ജിപിഎസ്, ജിഎസ്എം യൂണിറ്റുകളുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലും ബന്ധുക്കൾക്കും വിവരം ലഭിക്കും. വേഗനിയന്ത്രണ ഉപകരണങ്ങൾ കൂടി ഉൾപ്പെടുന്നതാണ് സാങ്കേതികവിദ്യ. ഇതു വികസിപ്പിച്ചെടുത്തതിന് 15000രൂപ ചെലവായെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഉറങ്ങിപ്പോകുന്ന ഡ്രൈവർമാരെ ഉണർത്താൻ സാങ്കേതിക വിദ്യ
RELATED ARTICLES