ദേശീയ ചലച്ചിത്രപുരസ്ക്കാരം രാഷ്ട്രപതിയുടെ കൈയിൽ നിന്നും ലഭിച്ചില്ലെന്ന കാരണത്താൽ പ്രതിഷേധിച്ചവർക്കും പുരസ്കാരം വീട്ടിൽ ലഭിക്കും.68 ജേതാക്കൾക്കും മെഡലും പ്രശസ്തിപത്രവും സ്പീഡ് പോസ്റ്റിലെത്തിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ സംഘാടകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ ഗതിയിൽ ചടങ്ങിൽ പങ്കെടുക്കാൻ പറ്റാതെ പോകുന്നവർക്ക് ഇത്തരത്തിൽ പുരസ്കാരം നൽകാറുണ്ടെന്നാണ് വിശദീകരണം.ഇത്തവണ രാഷ്ട്രപതി പുരസ്കാരം നല്‍കിയത് 11 പേര്‍ക്ക് മാത്രമായിരുന്നു. ഇവരെ എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്നു ചോദിച്ച് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. പുരസ്കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ മാറ്റം അംഗീകരിക്കാനാവില്ലെന്നുമാണ് ചടങ്ങ് ബഹിഷ്കരിച്ചവരുടെ നിലപാട്. തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന് ജയരാജ്, ഗായകന് കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഇരുവരും പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.