കോട്ടയം മെഡിക്കൽ കോളജിന് എം.ബി.ബി.എസ് അംഗീകാരം നഷ്ടപ്പെട്ടു. 2016-17 അധ്യയന വർഷത്തെ ആകെയുള്ള 150 സീറ്റുകളുടെ അംഗീകാരമാണ് നഷ്ടമായത്. അംഗീകാരം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇൗ അധ്യയനവർഷം പ്രവേശനം ലഭിച്ച വിദ്യാർഥികളുടേതടക്കം 300 പേരുടെ ഭാവി അനിശ്ചിതത്വത്തിലാകും.
2017 ജൂലൈ 26, 27 തീയതികളിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നടത്തിയ പരിശോധനയിലാണ് അംഗീകാരം നഷ്ടപ്പെടുത്തിയ ന്യൂനതകൾ കണ്ടെത്തിയത്. ന്യൂനതകൾ ഒരു മാസത്തിനകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്ഐ എം.സി ആരോഗ്യ സർവകലാശാലക്കും കോളജ് പ്രിൻസിപ്പലിനും അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പരിഹാരനടപടി അധികൃതർ നടപ്പാക്കാത്തതാണ് വിനയായത്.
മെഡിക്കൽ കോളജിലെ 12 പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടമായിട്ട് മൂന്നുവർഷമായി. വിദ്യാർഥികൾ നിരവധി സമരം നടത്തുകയും ആരോഗ്യമന്ത്രി മുമ്പാകെ പരാതി നൽകിയെങ്കിലും പരിഹാരമായില്ല. മെഡിക്കൽ വിഭാഗത്തിൽ നാലും ജനറൽ സർജറി, ഫോറൻസിക് വിഭാഗത്തിൽ രണ്ടുവീതവും റേഡിയോളജി, ഫിസിയോ തെറപ്പി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളിൽ ഒന്നുവീതവും പി.ജി സീറ്റുകളുടെ അംഗീകാരമാണ് നഷ്ടമായത്.