ശ്രീധരന്‍പിള്ള ഭക്തരോട് മാപ്പ് പറയണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതിനു പിന്നാലെയാണ് കടകംപള്ളി ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശബ്ദരേഖയായിരുന്നു ശ്രീധരന്‍പിള്ളയുടേതായി പുറത്ത് വന്നത്. നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയെന്നുമാണ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.
അതേസമയം തന്ത്രി കണ്ഠര് രാജീവര്‍ തന്നില്‍ നിന്ന് നിയമോപദേശം തേടിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയുടെ വാദത്തെ തള്ളി തന്ത്രി. താന്‍ ആരില്‍ നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നു പ്രതികരിച്ചു കൊണ്ട് തന്ത്രിയും രംഗപ്രവേശനം ചെയ്തത് ശ്രീധരൻ പിള്ളയെ വെട്ടിലാക്കി. “തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലുണ്ട്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയക്കല്ല. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. ഇത് കോടതിയലക്ഷയത്തില്‍ നില്‍ക്കില്ല.കോടതി വിധി ലംഘിച്ച തിരുമേനി ഒറ്റയ്ക്കല്ല കോടതിലക്ഷ്യം നില്‍ക്കില്ല” . എന്നായിരുന്നു കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ തന്ത്രിയെ പരാമര്‍ശിച്ചുകൊണ്ട് ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്. എന്നാല്‍ എങ്ങിനെയൊരു ഉപദേശം താന്‍ തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തുകയായിരുന്നു. യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയ സാഹചര്യത്തിലാണ് തന്ത്രി നട അടച്ചിടുന്ന കാര്യം ഫോണില്‍ വിളിച്ച് ചര്‍ച്ച ചെയ്തതെന്നാണ് ശ്രീധരൻ പിള്ള അവകാശപ്പെട്ടിരുന്നത് .
എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്‍.ശ്രീധരന്‍ പിള്ളയെ താന്‍ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് തന്ത്രി കണ്ഠര് രാജീവര് പറയുന്നത് . ക്ഷേത്രനട അടയ്ക്കുന്നതു സംബന്ധിച്ച് ആരോടും നിയമോപദേശം ചോദിച്ചിട്ടുമില്ല . ഇതു സംബന്ധിച്ചു പന്തളം കൊട്ടാരത്തില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിട്ടില്ല. മറിച്ചുകേള്‍ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തന്ത്രി പറയുന്നു . തന്റെ ഫോണ്‍ ആ ദിവസം മുഴുവൻ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്നും ഉറപ്പിച്ചു പറയുന്നു . കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും . യുവതീപ്രവേശം അനുവദിച്ചു സുപ്രീംകോടതി വിധിയുണ്ടായ ശേഷം നേരത്തെ ശ്രീധരന്‍പിള്ള താഴമണ്‍ മഠത്തിലെത്തി സംസാരിച്ചിരുന്നു.
ശബരിമല വിഷയത്തിൽ തങ്ങള്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ളയും ബിജെപിയും മലക്കം മറിഞ്ഞുവെന്നാണ് ഇപ്പോൾ പലരും ആരോപിക്കുന്നത്. തങ്ങള്‍ വച്ച് കെണിയില്‍ ഓരോരുത്തരായി വീണുവെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടത് ഒരു പാട് വിവാദം സൃഷ്ടിക്കും . ശബരിമല വിഷയത്തില്‍ കേരളത്തില്‍ ഒരു ധ്രുവീകരണം സൃഷ്ടിക്കാന്‍ സാധിച്ചു എന്ന ആത്മവിശ്വാസം തന്നെയാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.
അതേസമയം ശബരിമല വിഷയത്തിലെ ശ്രീധരന്‍പിള്ളയുടെ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. യുവമോര്‍ച്ചയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ പങ്കെടുത്ത തന്ത്രപ്രധാനമായ യോഗത്തിന്റെ വീഡിയോ ബോധപൂര്‍വം പുറത്തുവിട്ടത് കെ സുരേന്ദ്രനും കൂട്ടരുമാണെന്നാണ് ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവരുടെ വാദം. കലാപത്തിന്റെ പദ്ധതി നേതാക്കളുടെ തമ്മിലടി മൂലം പാളിയതില്‍ അമിത് ഷായ്ക്ക് കടുത്ത നിരാശയായി എന്ന് ചില മാധ്യമങ്ങൾ. ബിജെപി സംസ്ഥാന നേതൃത്വത്തിന് സംഭവത്തെ രാഷ്ട്രീയ നേട്ടുമുണ്ടാക്കുന്ന കാര്യത്തില്‍ ശേഷിക്കുറവെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.ശ്രീധരന്‍ പിള്ള തന്നെ വെട്ടി ദേശീയ നേതൃത്വത്തില്‍ സ്വാധീനമുണ്ടാക്കുമെന്ന സുരേന്ദ്രന്റെ ഭയമാണ് വീഡിയോ പുറത്തുവരാന്‍ കാരണമായത്. വീഡിയോ പുറത്തുവിട്ടത് സുരേന്ദ്രന്‍ അനുകൂലികളാണെന്ന് നേരത്തെ വ്യക്തമായതാണ്.