മൊബൈല്‍ ഫോണ്‍ നമ്പറുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങളുമെല്ലാം ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഇനിയും നീട്ടണമെങ്കിൽ തയ്യാറാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം മാര്‍ച്ച് 31 വരെയാണ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ബെഞ്ചിന് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മാര്‍ച്ച് 20 ന് വിധിപറയാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീം കോടതി വിധിക്കുശേഷം ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പത്ത് ദിവസം മാത്രമേ ലഭിക്കൂ. ഈ സഹാചര്യത്തിലാണ് സുപ്രീംകോടതി തീയതി നീട്ടാന്‍ വഴിയുണ്ടോയെന്ന് ആരാഞ്ഞ് അറ്റോര്‍ണി ജനറലിനെ വിളിച്ചു വരുത്തിയത്. ഇതില്‍ വാദം കേള്‍ക്കവെയാണ് ആവശ്യമെങ്കില്‍ നീട്ടാമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചത്. മുമ്പ് രണ്ടു തവണ നീട്ടിയ ശേഷമാണ് ഇപ്പോള്‍ മാര്‍ച്ച് 31 അവസാന ദിവസമായി നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും നീട്ടാം. എന്നാല്‍ പരാതിക്കാര്‍ അവരുടെ വാദം പൂര്‍ത്തിയാക്കുന്ന മുറയ്ക്കുള്ളില്‍ തന്നെ ആധാര്‍ ബന്ധിപ്പിക്കല്‍ നടപ്പാക്കുമെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. ഡിസംബര്‍ 15 നായിരുന്നു ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആക്കി കേന്ദ്രം പുതുക്കി നിശ്ചയിച്ചത്. വാദം നാളെയും തുടരും.
വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി വേണമെങ്കിൽ നീട്ടാമെന്ന് സർക്കാർ
RELATED ARTICLES