നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനു കോടതി സമൻസ് അയച്ചു. കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ചതിനെ തുടർന്നാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചത്. ഈ മാസം 19ന് കോടതിയിൽ നേരിട്ടു ഹാജരാകാനാണു സമൻസിൽ നിർദേശം. ദിലീപിനെ കൂടാതെ, കേസിലെ പ്രതികളായ വിഷ്ണു, മേസ്തിരി സുനിൽ എന്നിവർക്കും കോടതി സമൻസ് കൈമാറി. കേസിൽ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന സൂക്ഷ്മ പരിശോധനകൾക്കുശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് ഉൾപ്പെടെ പന്ത്രണ്ടുപേരെ പ്രതികളാക്കി കഴിഞ്ഞ മാസം 22നു സമർപ്പിച്ച 1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അന്പതോളംപേർ സിനിമാ മേഖലയിൽനിന്നുള്ളവരാണ്. മൊബൈൽ ഫോണ് രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു. പരിശോധനയ്ക്കിടെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സാങ്കേതിക സംശയങ്ങൾ ഉന്നയിച്ചിരുന്നു. സംശയങ്ങൾ തീർത്ത കുറ്റപത്രമാണു കോടതി സ്വീകരിച്ചത്. ഫയലിൽ സ്വീകരിച്ച കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്കു നൽകും. പ്രതികൾക്കെതിരേ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ളതിനാൽ തുടർനടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണു നടക്കുക.ഒന്നാം പ്രതിയായ സുനിൽ കുമാറിന്റെ(പൾസർ സുനി) നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അശ്ലീലചിത്രങ്ങൽ പകർത്തിയ സംഭവം നടന്നത്. ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികളെ ഉൾപ്പെടുത്തി ഏപ്രിൽ 18ന് ആദ്യകുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.
കോടതിയിൽ നേരിട്ടു ഹാജരാകാൻ ദിലീപിനു സമൻസ്
RELATED ARTICLES