രോഗിയെ ചികിത്സിക്കുക മാത്രമല്ല ഒരു ഡോക്ടര്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യമെന്ന് തെളിയിച്ച് ഒരു ഡോക്ടര്‍. കോഴിക്കോട്, മലപ്പുറം മേഖലകളില്‍ കുടുംബബന്ധങ്ങളെ പോലും ബാധിക്കുന്ന തരത്തിലേക്ക് ഒരു പകര്‍ച്ചവ്യാധി എത്തിനില്‍ക്കുന്നു. നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതോടെയാണ് ഡോ. ആര്‍എസ് ഗോപകുമാര്‍ ഈ ദൗത്യം ഏറ്റെടുത്തത്. നിപ്പാ വൈറസ് പകരുമെന്ന് ഭയന്നാണ് ബന്ധുക്കള്‍ അകന്നുനിന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറാണ് ഡോ. ആര്‍എസ് ഗോപകുമാര്‍. 12 മൃതദേഹങ്ങള്‍ക്കാണ് അന്ത്യയാത്ര നല്‍കേണ്ടിയിരുന്നത്. 3 മൃതദേഹങ്ങള്‍ ചുമന്ന് കൊണ്ടുപോകാനും ഡോക്ടര്‍ രംഗത്തിറങ്ങി. കോഴിക്കോട് 14 പേരും, മലപ്പുറത്ത് 3 പേരുമാണ് നിപ്പാ വൈറസിന് കീഴടങ്ങിയത്. 17 വയസ്സുളള ആണ്‍കുട്ടിയുടെ അന്ത്യകര്‍മ്മവും ഡോക്ടര്‍ നിര്‍വ്വഹിച്ചു. കൗമാരക്കാരന്റെ മാതാവ് വൈറസ് ബാധയുടെ നിരീക്ഷണത്തിലാണ്. ഇവരെ മകന്റെ മൃതദേഹം അവസാനമായി കാണാന്‍ പോലും അനുവദിച്ചില്ല. ഇതോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇവര്‍ ഡോക്ടറെ അനുവദിച്ചത്. ‘ആ മകന്റെ അന്ത്യയാത്രയില്‍ പ്രിയപ്പെട്ടവര്‍ ആരും എത്തിയില്ലെന്നത് ദുഃഖകരമാണ്. എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. ആ ആണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള കര്‍മ്മങ്ങള്‍ എല്ലാം നിര്‍വ്വഹിച്ചു, അന്തസ്സോടെ അവനെ യാത്രയാക്കേണ്ടത് ഉത്തരവാദിത്വമായി തോന്നി’, ഡോ. ഗോപകുമാര്‍ പിടിഐയോട് പറഞ്ഞു. സമാനമായ രീതിയില്‍ 53 വയസ്സുള്ള ഒരാളുടെയും, 19 വയസ്സുള്ള യുവതിയുടെയും അന്ത്യകര്‍മ്മങ്ങളിലും ഡോക്ടര്‍ പങ്കാളിയായി. 19-കാരിയുടെ ഭര്‍ത്താവ് മാത്രം പങ്കെടുത്ത ചടങ്ങ് മനസ്സില്‍ വിങ്ങലായെന്ന് അദ്ദേഹം പറയുന്നു. കോഴിക്കോട് ശ്മശാനത്തിലെ ജീവനക്കാര്‍ സംസ്‌കാരം നടത്താന്‍ വിസമ്മതിക്കുന്ന അവസ്ഥ പോലുമുണ്ടായി.