ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിക്കെതിരേ വെസ്റ്റ് ബാങ്കിലും റാമള്ളയിലും പ്രതിഷേധം ശക്തം. പലസ്തീനിയൻ പ്രതിഷേധക്കാർ റാമള്ള, വെസ്റ്റ് ബാങ്ക്, ഗാസ മുനന്പ് എന്നിവിടങ്ങളിൽ ഇസ്രേലി സൈന്യവുമായി ഏറ്റുമുട്ടി. റാമള്ളയിൽ ഇസ്രയേൽ സൈന്യം പ്രതിഷേധക്കാർക്കു നേരെ കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ സൈനികർക്കുനേരെ കല്ലെറിയുകയും കത്തിച്ച ടയറുകൾ ഉരുട്ടിവിടുകയും ചെയ്തു. ഏറ്റുമുട്ടലിൽ ചിലർക്കു പരിക്കേറ്റതായാണു റിപ്പോർട്ട്. ഇസ്രയേലിനെതിരേ മൂന്നാം വിപ്ലവത്തിന് ഹമാസ് പ്രവർത്തകരോട് ആഹ്വാനം നൽകിയിട്ടുണ്ട്. ഗാസയിൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവർ അമേരിക്കൻ, ഇസ്രേലി പതാകകൾ കത്തിച്ചു. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ടെൽഅവീവിലെ യുഎസ് എംബസി ജറുസലമിലേക്കു മാറ്റാനുള്ള നടപടികൾ ആരംഭിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ട്രംപ് നിർദേശം നൽകി. നിർദിഷ്ട പലസ്തീൻ രാജ്യത്തിന്റെ തലസ്ഥാനമായാണു കിഴക്കൻ ജറൂസലമിനെ പലസ്തീൻകാർ കാണുന്നത്. മുസ്ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി ട്രംപിന്റെ ഈ നീക്കത്തിനെതിരേ രംഗത്തുവന്നു. ചൊവ്വാഴ്ച നടത്തിയ ടെലഫോണ് സംഭാഷണത്തിൽ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു, പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി, ജോർദാനിലെ അബ്ദുള്ള രാജാവ് എന്നിവരെ ജറുസലം ഇസ്രേലി തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനം ട്രംപ് അറിയിച്ചിരുന്നു. 1948ൽ ഇസ്രയേൽ രൂപീകൃതമായശേഷം ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. ആറുദിന യുദ്ധത്തിലാണ് കിഴക്കൻ ജറൂസലം ഇസ്രയേൽ പിടിച്ചത്. അവിഭക്ത ജറുസലം തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് തീരുമാനം നാളിതുവരെ അമേരിക്ക പുലർത്തിയിരുന്ന നയത്തിനെതിരാണ്. തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആസ്ഥാനം നിലവിൽ ജറുസലമാണ്. ഇസ്രേലി സുപ്രീംകോടതി, പാർലമെന്റ് എന്നിവയും അവിടെയാണ്.
ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധജ്വാല
RELATED ARTICLES