പഞ്ച്കുലയില്‍ കലാപം സൃഷ്ടിക്കാന്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രിയെന്നറിയപ്പെടുന്ന ഹണി പ്രീത് 1.25 കോടി രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍. ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ദേരാ സച്ച സൌദ പഞ്ച്കുല ഘടകത്തിന്റെ തലവന്‍ ചാംകുമാര്‍ കൌറിന് പണം കൈമാറിയത്. ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായ രാകേഷ്കുമാറാണ് ചോദ്യംചെയ്യലിനിടെ വെളിപ്പെടുത്തല്‍ നടത്തിയത്. കലാപമുണ്ടാക്കാന്‍ ഹണി പ്രീത് പണംനല്‍കിയതിന് കൂടുതല്‍ തെളിവ് ലഭിച്ചതായി പഞ്ച്കുല പൊലീസ് കമീഷണര്‍ എ എസ് ചൌള പറഞ്ഞു.
ഗുര്‍മീതിനെ കുറ്റക്കാരനായി വിധിച്ചാല്‍ കലാപം സൃഷ്ടിച്ച് ആള്‍ദൈവത്തെ രക്ഷപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനുള്ള ആളും ആയുധവും സംഘടിപ്പിക്കാനാണ് ഹണി പ്രീത് പണം കൈമാറിയത്. ഇതില്‍ 24 ലക്ഷം രൂപ ഒരു ദേര അനുയായിയുടെ കൈയില്‍നിന്ന് കണ്ടെത്തിയത് വ്യക്തമായ തെളിവാണെന്ന് കമീഷണര്‍ എ എസ് ചൌള പറഞ്ഞു.
കലാപം സൃഷ്ടിക്കാന്‍ സിര്‍സയിലെ ദേര ആസ്ഥാനത്താണ് ഗൂഢാലോചന നടന്നത്. ഗുര്‍മീതിന്റെ സ്വകാര്യ സുരക്ഷാ സേനാംഗം പ്രീതം സിങ് പിടിയിലായതോടെയാണ് കലാപത്തില്‍ ഹണി പ്രീതിന്റെ ഇടപെടല്‍ വ്യക്തമായത്. ഒളിവില്‍പോയ ഹണി പ്രീത് 38 ദിവസത്തിനുശേഷമാണ് പിടിയിലായത്. ചേദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, ഗുര്‍മീത് അനുയായികളെ നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധേയമാക്കിയെന്ന പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഗുര്‍മീതിന്റെ നിയമോപദേശകന്‍ ധാന്‍ സിങ്്, സഹായിയും ഡ്രൈവറുമായ രാകേഷ്കുമാര്‍ എന്നിവരെ ഷണ്ഡീകരിച്ചതായി പൊലീസ് കണ്ടെത്തി. ഇരുവരെയും അടുത്തദിവസം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. 2012ല്‍ 400 പേരെ വന്ധ്യംകരിച്ചതായി ഒരു മുന്‍ ദേര അംഗം നടത്തിയ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.