ലോകത്തിൽ ഏറ്റവും കൃത്യമായി സമയം അളക്കുന്ന ക്ലോക്ക് നിർമിച്ചു. കൊളറാഡോ സർവകലാശാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജില എന്ന ഗവേഷണ സ്ഥാപനമാണ് ക്ലോക്ക് വികസിപ്പിച്ചെടുത്തത്. അതീവ സൂക്ഷ്മതയോടെ സമയം അളക്കുന്ന ക്ലോക്കിൽ തെറ്റുവരാനുള്ള സാധ്യത 0.00000000000035 ശതമാനം മാത്രമാണത്രേ. പ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനു വേണ്ടിയാണു ക്ലോക്ക് നിർമിച്ചതെന്നു ശാസ്ത്രജ്ഞൻമാർ പറഞ്ഞു.
സ്ട്രോൺഷ്യം മൂലകത്തിന്റെ 10,000 ആറ്റം ഒരു ത്രിമാന ഗ്രിഡായി രൂപപ്പെടുത്തിയതാണു ക്ലോക്കിന്റെ പ്രധാന ഭാഗം. ഒരു ലേസർ രശ്മിയിൽനിന്നുള്ള ഊർജം ഈ ഗ്രിഡിലേക്കു പതിക്കുകയും ഗ്രിഡിലെ ആറ്റത്തിലുള്ള ഇലക്ട്രോണുകൾ ഇതു സ്വീകരിച്ച് ഉയർന്ന ഊർജതലത്തിലേക്കു പോകുകയും ചെയ്യും. തുടർന്ന് ഈ ഊർജം നഷ്ടപ്പെടുത്തി അവ ആദ്യത്തെ ഊർജ നിലയിലേക്കു തിരിച്ചെത്തും. ഈ കമ്പനങ്ങളാണ് ക്ലോക്കിൽ സമയത്തിന്റെ അളവുകോലാകുന്നത്.
ഐൻസ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തം ഉൾപ്പെടെയുള്ള സിദ്ധാന്തങ്ങളുടെ വിലയിരുത്തൽ പുതിയ ക്ലോക്കുമൂലം സാധ്യമാകുമെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്. ഗുരുത്വ തരംഗങ്ങളുടെ പഠനത്തിലും ക്ലോക്ക് നിർണായക സ്വാധീനം ചെലുത്തും. പ്രപഞ്ചത്തിലെ സമയക്രമത്തിൽ ഗുരുത്വ തരംഗങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.