സ്വവർഗരതി ക്രിമിനൽ കുറ്റമായിക്കാണുന്ന ഭരണഘടനയുടെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം ഭരണഘടന ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. ഒരേ ലിംഗത്തിൽ പെട്ട പ്രായപൂർത്തിയായ വ്യക്തികൾ പരസ്‌പര സമ്മത പ്രകാരം ശാരീരിക ബന്ധത്തിലേർപ്പെടുന്നത് സംബന്ധിച്ചുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 377-ാം വകുപ്പിന്റെ സാധുത പരിശോധിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം വകുപ്പ് ശരിവച്ച് സുപ്രീം കോടതി 2013ൽ പുറത്തിറക്കിയ വിധിയും പരിശോധിക്കും. പൊലീസിനെ ഭയന്ന് തങ്ങൾക്ക് സമാധാനമായി ജീവിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ട്രാൻസ്ജെൻഡേഴസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്. സ്വവർഗാനുരാഗികളും ഭിന്നലിംഗക്കാരും ഉൾപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾക്കുള്ളത് അവകാശമെന്ന് പറയപ്പെടുന്നവയല്ല. മറിച്ച് അവകാശം തന്നെയാണെന്ന് സുപ്രീം കോടതി കുറച്ച് മാസങ്ങൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയം പരിശോധിച്ച ഒൻപതംഗ ബെഞ്ചിലെ അഞ്ചു ജഡ്‌ജിമാർ ലൈംഗിക ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശം എടുത്തു പറയുകയും ചെയ്തു. 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് 2009 ജൂലൈ രണ്ടിനു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയുള്ള ഹർജികളിൽ 2013 ഡിസംബർ 11നു സുപ്രീം കോടതി വിധി പറഞ്ഞു. 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും അത് ശിക്ഷാ നിയമത്തിൽ നിലനിർത്തണമോ വേണ്ടയോ എന്നതു പാർലമെന്റിനു തീരുമാനിക്കാമെന്നും കോടതി വ്യക്‌തമാക്കി.
സ്വവർഗരതി നിയമവിരുദ്ധമോ? ഭരണഘടനാ ബെഞ്ച് തീരുമാനിക്കട്ടെയെന്നു സുപ്രീം കോടതി
RELATED ARTICLES