ഏറെ വിവാദമായ സാഗർഹോട്ടലിലെ ഒളികാമറക്കേസിൽ ഏഴ് കൊല്ലത്തിന് ശേഷം പ്രതിക്ക് കോടതി ശിക്ഷവിധിച്ചു. മാവൂർ റോഡ് സാഗർഹോട്ടലിലെ ബാത്ത്റൂമിൽ മൊബൈൽ കാമറ ഒളിപ്പിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കല്ലാനോട് എരാട്ട് മൂഴി അഖിൽ ജോസിനാണ് (29) നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിദ്യാധരൻ മൂന്നുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഐ.ടി നിയമത്തിലെ 63, 67 വകുപ്പുകൾ പ്രകാരം മൂന്നുവർഷം വീതം തടവും പതിനായിരം രൂപവീതം പിഴയുമാണ് വിധിച്ചത്. എന്നാൽ തടവ് ഒന്നിച്ച് മൂന്ന് കൊല്ലം അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിലുണ്ട്. ഐ റ്റി നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. ഹോട്ടലിലെ വെയിറ്ററാണ് പ്രതി.
2010 മാർച്ച് 11നായിരുന്നു കോഴിക്കോട്ട് ഏറെ പ്രക്ഷോഭങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാർഥിനികൾ ബാത്ത് റൂമിൽ എത്തിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ വസ്തുകണ്ട് ബഹളം വെയ്ക്കുകയായിരുന്നു. പെൺകുട്ടികളിലൊരാൾ പരിശോധിച്ചപ്പോൾ മൊബൈൽ ഫോണാണെന്ന് കണ്ടു.
കടലാസുകൊണ്ട് മറച്ച മൊബൈൽ ഫോണിന്റെ കാമറയുടെ ലെൻസ് പുറത്ത് കാണുംവിധം വെച്ചതായാണ് കണ്ടെത്തിയത്. കാമറ ഓൺ ചെയ്ത നിലയിലായിരുന്നു. ഒന്നരമണിക്കൂറോളമുള്ള വിഡിയോ റെക്കോഡ് ചെയ്തതായും കണ്ടെത്തിയിരുന്നു.
വിവിധ സമയങ്ങളിൽ സ്ത്രീകളും കുട്ടികളും ബാത്ത്റൂമിൽ പോയി മടങ്ങുന്ന ദൃശ്യങ്ങൾ ഇതിലുണ്ട്. പ്രതി ക്യാമറ വയ്ക്കുന്ന രംഗങ്ങളും പതിഞ്ഞിരുന്നു. ശാസ്ത്രീയ പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമായി.കോടതി നേരിട്ട് ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് വിധി പ്രഖ്യാപിച്ചത്. മൊബൈൽ ഫോണിലെ സിംകാർഡ് പ്രതിയുടെ പേരിലായിരുന്നത് കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സഹായകമായി.
നടക്കാവ് സി.ഐയായിരുന്ന ജയ്സൺ കെ. അബ്രഹാം, സി.ഐ ടി.കെ. അഷ്റഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കെ.എം. തോമസ് ഹാജരായി. കാമറ കണ്ടെത്തിയതറിഞ്ഞെത്തിയ പെൺകുട്ടിയുടെ സഹോദരനെ പൊലീസ് നടക്കാവ് സേ്റ്റഷനിൽ എത്തിച്ച് മർദിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനത്തിനിടെ ഹോട്ടലിന് നേരെ ആക്രമണവും ഹോട്ടൽവ്യാപാരികളുടെ ഹർത്താലും നടന്നു. അന്നത്തെ സിറ്റി പൊലീസ് കമീഷണർ ശ്രീജിത്തടക്കം സാക്ഷികളുടെ വിസ്താരം നീണ്ടതാണ് വിചാരണ നീളാൻ കാരണം.