അഴിമതിയുടെ കാവൽക്കാരനാണോ പങ്കാളിയാണോ പ്രധാനമന്ത്രിയെന്നു നരേന്ദ്ര മോദി വ്യക്തമാക്കണമെന്നു രാഹുൽ ഗാന്ധി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകനെതിരേ ഉയർന്ന ആരോപണ വിഷയത്തിലാണ് രാഹുൽ ഗാന്ധിയുടെ രോക്ഷം തിളച്ചു മറിഞ്ഞത്.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ അഡീഷണൽ സോളിസിറ്റർ ജനറലിനെ സ്വകാര്യവ്യക്തിയായ ജയ് ഷായ്ക്കുവേണ്ടി നിയോഗിച്ചതു പച്ചയായ അധികാര ദുർവിനിയോഗമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം അഴിമതിവാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമ സ്ഥാപനത്തിനെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ് ജയ് നൽകി.
നരേന്ദ്ര മോദി സർക്കാർ 2014ൽ അധികാരത്തിലെത്തിയതിനും അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായതിനും ശേഷം മകൻ ജയ് ഷായുടെ കന്പനിയുടെ വരുമാനം 16,000 മടങ്ങ് വർധിച്ചുവെന്ന റിപ്പോർട്ടിനെത്തുടർന്നുള്ള വിവാദം കൊഴുക്കുന്നതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നു കോണ്ഗ്രസും സിപിഎമ്മും എഎപിയും അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തിയായ ജയ് ഷായ്ക്കു വേണ്ടി ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ കേന്ദ്രസർക്കാർ നിയോഗിച്ചതു വിവാദമായതിനു പിന്നാലെയാണു വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമ സ്ഥാപനത്തിലെ ഏഴു പേർക്കെതിരേ ജയ് ഷാ ഇന്നലെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ജയ് ഷായെ സഹായിക്കാൻ കേന്ദ്ര നിയമമന്ത്രാലയത്തിൽനിന്ന് കഴിഞ്ഞ ആറിനുതന്നെ പ്രത്യേകാനുമതി കിട്ടിയെന്നും കോടതിയിൽ ഷായ്ക്കു വേണ്ടി ഹാജരായേക്കുമെന്നും തുഷാർ മേത്ത അറിയിച്ചു. നൂറു കോടിയുടെ മാനനഷ്ടക്കേസ് ജയ് ഷാ നൽകുമെന്ന് ഞായറാഴ്ചതന്നെ കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.
എന്നാൽ, സർക്കാർ ശന്പളം പറ്റിക്കൊണ്ടു സ്വകാര്യവ്യക്തിക്കുവേണ്ടി നിയമോപദേശം നൽകുകയും വാദിക്കുകയും ചെയ്യുന്നതു തെറ്റാണെന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ വിവേക് തൻഖ പറഞ്ഞു. മധ്യപ്രദേശിലെ അഡ്വക്കറ്റ് ജനറലായിരുന്ന ദിഗവിജയ് സിംഗിനു വേണ്ടി ഹാജരാകുന്നതിനായി പദവി രാജിവച്ചിരുന്നുവെന്ന് വിവേക് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഉദ്യോഗസ്ഥർ വ്യക്തികൾക്കു വേണ്ടി ഹാജരാകുന്നത് കോണ്ഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ് വ്യക്തമാക്കുന്ന തെറ്റാണെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരും അഭിപ്രായപ്പെട്ടു.
ജയ് ഷായുടെ കന്പനിയെക്കുറിച്ച് ദ വയർ എന്ന ഇന്റർനെറ്റ് മാധ്യമ സ്ഥാപനത്തിൽനിന്ന് കഴിഞ്ഞ ആറിനു ചില ചോദ്യങ്ങൾ കിട്ടിയതായി ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. അന്നുതന്നെ തിരക്കിട്ട് അഡീഷണൽ സോളിസിറ്റർ ജനറലിനെ സഹായിക്കാൻ നിയോഗിച്ചതും വിവാദമായിട്ടുണ്ട്. സ്വകാര്യ വ്യക്തിയായ ഒരാൾക്കു വേണ്ടി ചോദിച്ചയുടൻ കൂടുതൽ അന്വേഷണം പോലുമില്ലാതെ കേന്ദ്ര നിയമമന്ത്രാലയം അനുമതി നൽകിയെന്ന് തുഷാർ മേത്തയുടെ വെളിപ്പെടുത്തലിൽനിന്നു വ്യക്തമാണെന്ന് കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് ബിജെപി നേതാവ് ഉമാ ഭാരതി ആരോപിച്ചതിനെതിരേ കൊടുത്ത മാനനഷ്ടക്കേസിൽ ഹാജരാകാനായിരുന്നു പദവി രാജിവച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
ബിജെപി അധ്യക്ഷന്റെ മകനെതിരായ അഴിമതിയാരോപണത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അഴിമതിയാരോപണത്തിൽ പങ്കാളിയാണോ നിരീക്ഷകനാണോ പ്രധാനമന്ത്രിയെന്ന് വ്യക്തമാക്കണം. പല കാര്യങ്ങളിലും വാചാലനാകുന്ന പ്രധാനമന്ത്രി ദയവായി എന്തെങ്കിലും പറയണം- ട്വിറ്ററിലെ കുറിപ്പിൽ രാഹുൽ പരിഹസിച്ചു.
നോട്ട് അസാധുവാക്കലിന്റെ ഏക ഗുണഭോക്താവ് അമിത് ഷായുടെ മകനാണെന്ന് നേരത്തെ രാഹുൽ ആരോപിച്ചിരുന്നു. റിസർവ് ബാങ്കിനോ കർഷകർക്കോ പാവപ്പെട്ടവർക്കോ ആയിരുന്നില്ല നോട്ട് നിരോധനത്തിന്റെ ഗുണം കിട്ടിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.
നഷ്ടത്തിലായിരുന്ന കന്പനി ബിജെപി കേന്ദ്രഭരണത്തിലെത്തിയ ശേഷം ഒറ്റ വർഷംകൊണ്ട് 16,000 മടങ്ങ് വിറ്റുവരവും വരുമാനവും ഉണ്ടാക്കിയതിന്റെ രേഖകൾ സഹിതം റിപ്പോർട്ട് പുറത്തുവിട്ട മാധ്യമ സ്ഥാപനത്തിനെതിരേ ഭീഷണിയുമായി ഇറങ്ങിയതു പരിഹാസ്യവും ജനാധിപത്യ സംവിധാനത്തിന് വിനാശകരവുമാണെന്ന് കോണ്ഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.
ദ വയർ എന്ന ഈ മാധ്യമ സ്ഥാപനത്തിനെതിരേ മാനനഷ്ടക്കേസ് കൊടുത്തത് അഴിമതിയിൽനിന്നു ശ്രദ്ധ തിരിക്കാനും പരോക്ഷമായി പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്താനുമാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.
മാനനഷ്ടക്കേസ് നൽകാൻ ജയ് ഷായ്ക്ക് അഡീഷണൽ സോളിസിറ്റർ ജനറൽ നിയമോപദേശം നൽകിയതിനെ പ്രതിപക്ഷ നേതാക്കൾ ചോദ്യംചെയ്തു. കടുത്ത അധികാര ദുർവിനിയോഗവും ക്രമവിരുദ്ധവുമാണ് നടപടിയെന്ന് കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.
അമിത് ഷായുടെ മകനെതിരായ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്ഗ്രസും സിപിഎമ്മും സിപിഐയും എഎപിയും ആവശ്യപ്പെട്ടു. സിബിഐയോടും എൻഫോഴ്മെന്റ് ഡയറക്ടേറേറ്റിനോടും അന്വേഷണത്തിന് പ്രധാനമന്ത്രി മോദി നിർദേശം നൽകുമോയെന്ന് യെച്ചൂരി ചോദിച്ചു.
സംഭവത്തിലെ സത്യം വെളിച്ചത്തു കൊണ്ടുവരാൻ അന്വേഷണം അനിവാര്യമാണെന്ന് എഐസിസി ആസ്ഥാനത്തു പത്രസമ്മേളനത്തിൽ കോണ്ഗ്രസ് പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെങ്കിൽ കുഴപ്പമില്ല. പ്രശ്നമുണ്ടെങ്കിൽ അതു പുറത്തുവരണം. ജനങ്ങൾക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്. പക്ഷേ ചോദ്യം ചോദിക്കരുതെന്നു പറയരുത്. ജനങ്ങൾക്കു വേണ്ടി ഇത്തരം ചോദ്യങ്ങൾ ഉയർത്തുക തന്നെ ചെയ്യും- ആനന്ദ് ശർമ പറഞ്ഞു. നേരത്തെ കപിൽ സിബലും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്റെ മകനെതിരായ കപിലിന്റെ പത്രസമ്മേളനം ദേശീയ, പ്രാദേശിക ടെലിവിഷനുകളിൽ പലതും തമസ്കരിച്ചതും വിവാദമായിരുന്നു.