മനുഷ്യജീവനും കൃഷിക്കും ഒരേപോലെ ഭീഷണിയുയർത്തുകയാണ് വന്യജീവികൾ. ഈ പ്രദേശങ്ങളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത നരഭോജി കടുവയുടെ ആക്രമണവും കോന്നിയിലെ കൊക്കാത്തോട് വനാന്തര ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഇന്നലെ കൊക്കാത്തോട് അപ്പൂപ്പൻതോട്ടിൽ കടുവ ഒരാളുടെ ജീവൻ കവർന്നതോടെയാണ് വനാന്തര ഗ്രാമങ്ങൾ പുതിയ ഭീതിയിലേക്ക് മാറുന്നത്. കൊക്കാത്തോട് അപ്പൂപ്പൻതോട് കിടങ്ങിൽ കിഴക്കേതിൽ രവിയാ (45)ണ് നരഭോജിയായ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നരഭോജി ജീവികൾ ഇവിടത്തെ വനമേഖലയിൽ ഉണ്ടെന്നുള്ളതിനുള്ള തെളിവുകൂടിയാണ് ഇന്നലത്തെ സംഭവം. കിഴക്കൻ വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമീണരാണ് വന്യജീവികളുടെ ഭീഷണിയിൽ കഴിയുന്നത്. കൃഷിയിടങ്ങളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കാൻ രാത്രിയും പകലും ഒരേപോലെ കരുതിയിരിക്കണം ഇവർക്ക്. കൂട്ടമായെത്തുന്ന പന്നിയും കുരങ്ങും തുടങ്ങി ആനയും കടുവയും വരെ ഈ ഗ്രാമീണർക്ക് പേടിസ്വപ്നമായി മാറുകയാണ്. രാത്രിയിൽ പതുങ്ങിയെത്തുന്ന പുലിയും കടുവയുമൊക്കെ വളർത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടു പോകുന്നതിനു പിന്നാലെയാണ് മനുഷ്യജീവനും ഭീഷണിയുയർത്തി തുടങ്ങിയത്. കടുവയും പുലിയും ധാരാളമുള്ള കാടുകളാണ് കോന്നിയുടെ കിഴക്കൻ വനമേഖല. ഇവിടെ തന്നെയാണ് ആയിരത്തിലധികം കുടുംബങ്ങൾ കഴിയുന്നത്. കുട്ടികളും മുതിർന്നവരുമെല്ലാം ഒത്തുചേരുന്ന പല ഗ്രാമങ്ങളിലും കാടിറങ്ങുന്ന വന്യജീവികൾ പലതരത്തിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. വിളകൾ തിന്നുതീർക്കുന്ന പന്നിയും വാനരസംഘവും കൃഷിക്ക് മാത്രമല്ല, കർഷകർക്കും ഭീഷണിയുയർത്തുന്നുണ്ട്. കുരങ്ങന്മാരുടെയും പന്നികളുടെയും ആക്രമണത്തിൽ പരിക്കേറ്റവർ നിരവധിയാണ്. ആനകൾ വീടുകൾക്കു നേരെ തിരിയുന്ന സംഭവങ്ങൾ കൊക്കാത്തോട്, തണ്ണിത്തോട് ഭാഗങ്ങളിൽ സാധാരണം. വീടിനു നേരെ ചീറിയടുത്ത കാട്ടുകൊന്പനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വന്യജീവികൾ ഭീഷണിയുയർത്തുന്ന ഗ്രാമങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ പ്രക്ഷോഭങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും വിശാലമായ വനമേഖലയ്ക്ക് വേലിക്കെട്ട് അസാധ്യമാണെന്നാണ് വനം അധികൃതരുടെ വാദം. എന്നാലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളിൽ സോളാർ വേലികളും കിടങ്ങുകളും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് നടത്തുന്നുണ്ട്. എന്നാൽ പലപ്പോഴും സംരക്ഷണമില്ലാത്ത സോളാർ വേലികൾ തകരാറാകുന്നതാണ് കണ്ടുവരുന്നത്. വേലി ഇളക്കിമാറ്റി കൃഷിയിടങ്ങളിലേക്കെത്തുന്ന വന്യമൃഗങ്ങൾ ഇവിടുത്തുകാർക്ക് നിത്യകാഴ്ചയാണ്. മനുഷ്യജീവന് ഭീഷണിയായാലും കൃഷി തകർത്താലും സഹായധനം ലഭിക്കണമെങ്കിൽ ഏറെ കാത്തിരിക്കണം. കൂട്ടമായി കാടിറങ്ങുന്ന പന്നികൾ ഇന്ന് കോന്നിയുടെ ടൗൺ ഭാഗങ്ങളിൽ പോലും ധാരാളമായുണ്ട്. വനമേഖലയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഇത്തരം പ്രദേശങ്ങളിലെത്തുന്ന പന്നികൾ ഇവിടുത്തെ റബർ തോട്ടങ്ങളിൽ മറ്റും പെറ്റുപെരുകുകയും ചെയ്യുന്നു. ഇവയുടെ വംശവർധനവ് നിയന്ത്രിക്കുന്നതിനു പോലും വനംവകുപ്പിന് പദ്ധതികളില്ല. ഏതാനും വർഷങ്ങൾക്കു മുന്പ് കുമ്മണ്ണൂർ വനമേഖലയോടു ചേർന്ന റബർ തോട്ടത്തിൽ ടാപ്പിംഗിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയെ പിന്നിൽ നിന്നെത്തിയ പുലി ആക്രമിച്ചിരുന്നു. റബർ കത്തികൊണ്ടുള്ള കുത്തേറ്റ് ഇതേ പുലി ചത്തതോടെ വനം അധികൃതർ തൊഴിലാളിയ്ക്കെതിരേ തിരിയുകയും ചെയ്തു. വനത്തിനുള്ളിലെ അനധികൃത കൈയേറ്റമാണ് മൃഗങ്ങൾ കാടിറങ്ങുന്നതിനു കാരണമായി അധികൃതർ പറയുന്നത്. എന്നാൽ ഇതു തടയാൻ ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ധാരാളമുള്ളപ്പോഴാണ് വനംവകുപ്പിന്റെ ഇത്തരം വാദങ്ങൾ ജനങ്ങളുടെ എതിർപ്പിനു കാരണമാകുന്നത്.