ലോക്കോ പൈലറ്റില്ലാതെ നീങ്ങിയ ട്രെയിൻ എൻജിൻ, സിനിമാ സ്റ്റൈലിൽ ബൈക്കിൽ പിന്തുടർന്നു ജീവനക്കാരൻ ‘പിടികൂടി നിർത്തി’. കർണാടകയിലെ കലബുറഗിയിലുള്ള വാദി സ്റ്റേഷനിലാണു സംഭവം. എൻജിൻ 13 കിലോമീറ്ററോളം മുന്നോട്ടു പോയിരുന്നു. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയെത്തിയ ചെന്നൈ – മുംബൈ ട്രെയിനിന്റെ ഇലക്ട്രിക് എൻജിനാണു ‘പണിപറ്റിച്ചത്’. വാദിയിൽനിന്നു മഹാരാഷ്ട്രയിലെ സോലാപുരിലേക്കുള്ള പാത വൈദ്യുതീകരിച്ചിട്ടില്ലാത്തതിനാൽ ഇവിടെവച്ച് ഇലക്ട്രിക് എൻജിൻ മാറ്റി ഡീസൽ എൻജിൻ ഘടിപ്പിച്ചിട്ടുവേണം യാത്ര തുടരാൻ. പതിവുപോലെ എൻജിനുകൾ മാറ്റി ട്രെയിൻ സോലാപുരിലേക്കു യാത്ര തിരിച്ചു.
ഇതിനുശേഷമാണ് ഇലക്ട്രിക് ട്രെയിൻ തനിയെ നീങ്ങിത്തുടങ്ങിയത്. ലോക്കോ പൈലറ്റ് ഇറങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. ഉടൻതന്നെ റെയിൽവേ അധികൃതർ അടുത്തുള്ള സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. ട്രാക്കുകളിൽനിന്നു മറ്റു ട്രെയിനുകൾ മാറ്റി. എതിരെവരുന്ന ട്രെയിനുകളും പലയിടങ്ങളിൽ പിടിച്ചിട്ടു.
ഈ സമയത്താണു റെയിൽവേ ഉദ്യോഗസ്ഥരിലൊരാൾ ബൈക്കിൽ പിന്തുടർന്നു അതിസാഹസികമായി എൻജിൻ പിടികൂടിയത്. എൻജിൻ തനിയെ നീങ്ങിയതിനുപിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.