വെച്ചൂച്ചിറ കൊല്ലമുളയിൽ ജെസ്ന എന്ന കോളജ് വിദ്യാർഥിനിയെ കാണാതായിട്ട് 50 ദിനങ്ങൾ പിന്നിടുന്പോഴും തിരോധാനത്തിലെ ദുരൂഹതകൾ നീക്കുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടതായി ഡിസിസി. കഴിഞ്ഞ മാർച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. കുട്ടിയുടെ കൈവശം മൊബൈൽ ഫോണോ എടിഎം കാർഡോ ഇല്ലാത്തതിനാൽ അന്വേഷണം മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിൽ പോലീസ് നിൽക്കുകയായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ ദയനീയ പരാജയമാണ് ഇപ്പോഴും ദുരൂഹത തുടരാൻ കാരണമെന്ന് ഡിസിസി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് ബന്ധുക്കൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തിരോധാനം ഇന്ന് 50 ദിനം പിന്നിടുന്പോൾ തിരുവല്ല ഡിവൈഎസ്പിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിൽ വിദഗ്ധരായ നിരവധി ഉദ്യോഗസ്ഥർ കേരള പോലീസിൽ ഉണ്ടെങ്കിലും ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ജനകീയ പ്രതിഷേധങ്ങളുയരുന്പോൾ ലോക്കൽ പോലീസ് ചുറ്റിക്കറങ്ങുന്നതൊഴിച്ചാൽ വ്യക്തമായ അന്വേഷണത്തിന് പോലീസ് തയാാറാകത്തിന്റെ പിന്നിലും ദുരൂഹതയുണ്ട്. ജില്ലയിൽ പോലീസ് സിപിഎമ്മിന്റെ ബി ടീമായി പ്രവർത്തിക്കുകയാണ്. കോന്നിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ ചുവന്ന രക്തസാക്ഷി മണ്ഡപം ഒരുക്കി പോലീസ് മുഷ്ടി ചുരുട്ടി രക്തസാക്ഷികൾ സിന്ദാബാദ് വിളിക്കുന്ന കാഴ്ച മാധ്യമങ്ങളിൽ വാർത്തയായിരുന്നു. രക്തസാക്ഷികളെ അനുസ്മരിക്കാൻ പോലീസിന് പ്രത്യേക ദിവസം ഉള്ളപ്പോൾ പോലീസ് അസോസിയേഷൻ നേതാക്കൾ രക്തസാക്ഷി മണ്ഡപം ഒരുക്കി സിപിഎം നേതാക്കളെ അനുകരിക്കുന്നത് വിചിത്രമായിരിക്കുന്നു. ഇതു നിയമ വാഴ്ചയെ വെല്ലുവിളിക്കലാണെന്നും ബാബു ജോർജ് കുറ്റപ്പെടുത്തി. പോലീസ് അസോസിയേഷൻ നേതാവ് യുവതിയെ പീഡിപ്പിച്ച സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയെ രക്ഷിക്കാൻ ഡിഎൻഎ പരിശോധനയിൽ പ്രതിയുടെ രക്തസാന്പിൾ മാറ്റി നൽകിയ വിഷയത്തിലും ഗൗരവകരമായ അന്വേഷണം നടന്നില്ല. നാറാണം മൂഴിയിൽ കൊലചെയ്യപ്പെട്ട സിൻജോ മോന്റെ കൊലപാതകികളെ ഇതേവരെയും പിടിക്കാൻ കഴിഞ്ഞിട്ടില്ല.
പോലീസ് സിപിഎമ്മിന്റെ ബി ടീമായി പ്രവർത്തിക്കുന്നു – ഡിസിസി
RELATED ARTICLES