സോളാര്‍ റിപ്പോര്‍ട്ടിനെ വെറുമൊരു മസാല റിപ്പോര്‍ട്ടായി മാത്രം കാണരുതെന്ന് മുഖ്യപ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തു വെച്ചതോടെ പുറത്തായിരിക്കയാണ്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ യു ഡി എഫ് നേതാക്കള്‍ക്കെതിരെയുള്ള പീഡന ആരോപണങ്ങളാണ് ഇതോടെ പുറത്തായത്. അതിനോട് പ്രതികരിക്കുകയായിരുന്നു സരിത.
റിപ്പോര്‍ട്ട് പുറത്തായതോടെ പലരുടെയും മുഖം മൂടി വലിച്ച് കീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലൈംഗികമായി പീഡിപ്പിച്ചതിന് ഡിജിറ്റല്‍ തെളിവുകള്‍ ചോദിക്കുന്ന മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കണം. താന്‍ പീഡിപ്പിക്കപ്പെടുമെന്ന് കരുതിക്കൊണ്ട് ഒരാള്‍ക്ക് മറ്റൊരാളെ കാണാന്‍ പോകാന്‍ കഴിയില്ല. സംസാരമോ മറ്റോ ആണെങ്കില്‍ റെക്കാഡ് ചെയ്യാന്‍ കഴിയും. അല്ലാതെ പീഡിപ്പിക്കപ്പെടുന്നതിന്റെ ഡിജിറ്റല്‍ തെളിവ് ശേഖരിക്കുന്നത് എങ്ങനെയാണെന്നും സരിത ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായും സരിത അറിയിച്ചു. ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ആരുടേയും കൈയില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. രാഷ്ട്രീയക്കാരെല്ലാം എന്റെ കൈയില്‍ നിന്നാണ് പണം വാങ്ങിയത്. ആരെയും പ്രീതിപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്നും സരിത പറഞ്ഞു. താനൊരു മോശം സ്ത്രീ ആയിരുന്നില്ല. തന്നെ എല്ലാവരും ചേര്‍ന്ന് മോശമായി ചിത്രീകരിക്കുകയായിരുന്നുവെന്നും സരിത വ്യക്തമാക്കി.