മന്ത്രി കെ.ടി. ജലീല്‍ കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ ആയി ബന്ധുവിനെ നിയമിച്ചത് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ജലീലിന്റെ കഴുത്തിൽ കുരുക്ക് മുറുകുന്നു; യോഗ്യരല്ലെന്നു കണ്ടെത്തിയ 2 പേർക്ക് പിന്നീട് നിയമനം നല്കി. കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഓഫീസില്‍ എത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ജനറല്‍ മാനേജര്‍ തസ്തികയിലേക്കു നടത്തിയ ഇന്റര്‍വ്യൂയില്‍ യോഗ്യരല്ലെന്നു കണ്ടെത്തിയതിനാല്‍ ഒഴിവാക്കിയതാണെന്ന് മന്ത്രി അവകാശപ്പെട്ട ആറു പേരില്‍ രണ്ട് പേര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തിക പിന്നീട് നിയമനം നല്കിയെന്നു ഫിറോസ് ആരോപിച്ചു. ഇതിലൊരാള്‍ ഇക്കഴിഞ്ഞ ദിവസം മന്ത്രിക്കനുകൂലമായി സംസാരിച്ച വ്യക്തിയാണ്. ബാക്കിയുള്ള നാലു പേരില്‍ മൂന്നു പേരും നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മന്ത്രി ബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാന്‍ ഈ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കു മറ്റു തസ്തികകള്‍ നല്കി വഴിയൊരുക്കുകയാണു ചെയ്തതെന്ന് ഫിറോസ് പറഞ്ഞു. പൊതുമേഖല സ്ഥാപനത്തില്‍ 11 വര്‍ഷം പരിചയമുള്ള അപേക്ഷകന് MBA യോഗ്യതക്കുള്ള ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് അപേക്ഷ നിരസിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി ബന്ധുവും അപേക്ഷയോടൊപ്പം ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്നു പരിശോധനയില്‍ വ്യക്തമായെന്നും ഫിറോസ് പറഞ്ഞു.