മതനിരപേക്ഷതയ്ക്ക് നേരെയുണ്ടാവുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി എം മനോജ് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി നടത്തിയ മാധ്യമ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവോഥാന പോരാട്ടങ്ങളിലൂടെ നേടിയെടുത്ത കേരളത്തിന്റെ യശസ്സ് പിന്നാക്കം കൊണ്ടുപോകുന്ന ശ്രമങ്ങള്‍ ചില കോണില്‍ നിന്നും ഉണ്ടാവുന്നു. അവര്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെയും ഭരണഘടനയെയും ചോദ്യം ചെയ്യുകയും ജനങ്ങളെ മതത്തിന്റെ പേരില്‍ കലാപത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇത്തരം അപകടകരമായ നീക്കങ്ങളെ കണ്ടറിഞ്ഞ് സമൂഹത്തെ നേര്‍വഴികാട്ടാനുള്ള ഉത്തരവാദിത്വം പത്രമാധ്യമങ്ങള്‍ക്ക് ഉണ്ട്. എന്നാല്‍ ചിലമാധ്യമങ്ങള്‍ കലാപകാരികളുടെ നീക്കങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തിരിച്ചു വരിവരവിനാണ് കലാപകാരികള്‍ ലക്ഷ്യം വയ്ക്കുന്നത്. മാധ്യമങ്ങളെ ഇക്കൂട്ടര്‍ കൂട്ടുപിടിക്കുന്നു. കമ്പോള നിയന്ത്രിതമായ മാധ്യമങ്ങളാണ് പലപ്പോഴും സത്യത്തിന് നേരെ മുഖം തിരിക്കുന്നുത്. എന്നാല്‍ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം പോലും ചോദ്യചെയ്യപ്പെടുന്നതും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നത് വര്‍ത്തമാനകാലത്ത് നാം കാണ്ടു. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കണം എന്നത് വര്‍ഗീയ വാദികളുടെ അജണ്ടയാണ്. മാധ്യമങ്ങള്‍ ഇനിയും മൗനം പാലിച്ചാല്‍ രാജ്യം നേരിടാന്‍ പോകുന്നത് വലിയ വിപത്തായിരിക്കുമെന്നും എം പി മനോജ് പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എം എല്‍ എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ സത്യം അറിയിക്കേണ്ട മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എം എല്‍ എ പറഞ്ഞു. നവോഥാനകാലത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ജനസമൂഹം ഇത്തരം മതസ്പര്‍ധ വളര്‍ത്തുന്നവരെ നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ പി ജയന്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ എ ആര്‍ സാബു, എസ് ഷാജഹാന്‍, സജിത് പരമേശ്വരന്‍, സംഘാടക സമിതി അംഗം എസ് മനോജ്, പി ആര്‍ ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ സംസാരിച്ചു.