ബന്ധു നിയമന വിവാദത്തിൽ പ്രതിച്ഛായ മങ്ങിയ മന്ത്രി കെ.ടി. ജലീലിനു നേരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പദവികൾ മന്ത്രിമാരുടെ തറവാട്ട് സ്വത്തല്ല. ബന്ധുക്കൾക്ക് ദാനം നൽകാനുള്ളതല്ലെന്നും ചെന്നിത്തല പറഞ്ഞു. മലവെള്ളം പോലെ ജലീലിനു നേരെ വരുന്ന ആരോപണങ്ങളോട് അഹന്തയോടെയാണ് അദ്ദേഹമുൾപ്പെടെയുള്ള മന്ത്രിമാർ പ്രതികരിക്കുന്നത്. എന്ത് അഴിമതി നടത്തിയാലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്നുള്ള വിശ്വാസത്തിന്‍റെ പുറത്താണിത്.
മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ രക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ജലീലിന്‍റെ ഭാര്യയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളായി ജലീലിന്‍റെ ഭാര്യയ്ക്ക് നിയമനം നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ആരോപണം. അഴിമതി ആരോപണം ഉന്നയിക്കുന്നവരോട് കോടതിയിൽ പോകാൻ പറയുന്നത്, സർക്കാരിന്‍റെ അഹങ്കാരമാണ്. ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കിയത് അഴിമതിക്കുള്ള ലൈസൻസാണ്.
നെയ്യാറ്റിൻകര കൊലപാതകം നടന്നിട്ട് 6 ദിവസമായിട്ടും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന്‍റെ സംരക്ഷണം പ്രതിയ്ക്കുണ്ട്. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പ്രതി രക്ഷപ്പെടും. പ്രതിയെ തിരിച്ചറിഞ്ഞ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. കേസ് ഐജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അല്ലെങ്കിൽ സിബിഐയ്ക്ക് കൈമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.