ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടൽ ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രംഗത്ത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ പദവിക്കു നിരക്കാത്ത കാര്യങ്ങളാണ് മോദി ഇപ്പോൾ ചെയ്യുന്നതെന്നും മൻമോഹൻ പറഞ്ഞു. ആ ഓഫീസിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അദ്ദേഹം മാപ്പുപറയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്ര മോദി നടത്തുന്ന പരാമർശങ്ങൾ വേദനിപ്പിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്. ഭരണഘടനാപരമായ എല്ലാ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനാണു മോദിയുടെ ശ്രമം. പ്രസ്താവന പിൻവലിച്ച് പ്രധാനമന്ത്രി മാപ്പുപറയണം- മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു. ദേശീയത സംബന്ധിച്ച് കോണ്‍ഗ്രസിന് ബിജെപിയുടെയോ മോദിയുടെയോ ഉപദേശം ആവശ്യമില്ല. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ബിജെപി നടത്തിയ വിട്ടുവീഴ്ചകൾ എല്ലാവർക്കും അറിവുള്ളതാണ്. ഉദംപൂരിലും ഗുർദാസ്പുരിലുമെല്ലാം ഭീകരാക്രമണമുണ്ടായപ്പോൾ ആരുടെയും ക്ഷണമില്ലാതെ പാകിസ്ഥാനിൽ പോയ ആളാണ് മോദി. അത് എന്തിനായിരുന്നുവെന്ന് ജനങ്ങളോട് മോദി വെളിപ്പെടുത്തണമെന്നും മൻമോഹൻ ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ആരുമായും ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റി രാജ്യത്തെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അത് നരേന്ദ്ര മോദിക്കെന്നല്ല, ആർക്കും തകർക്കാൻ കഴിയുന്നതല്ലെന്നും മൻമോഹൻ വ്യക്തമാക്കി. ഗുജറാത്തിലെ പാലൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി കോണ്‍ഗ്രസിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്. മണിശങ്കർ അയ്യർ തന്നെ താഴ്ന്ന വിഭാഗക്കാരൻ എന്നു വിളിച്ചതിന്റെ പിറ്റേന്ന് പാക്കിസ്ഥാനിൽനിന്നുള്ളവർ മുതിർന്ന കോണ്‍ഗ്രസുകാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെട്ടെന്നുമായിരുന്നു മോദിയുടെ ആരോപണം. മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാക് കരസേനാ മുൻ ഡയറക്ടർ ജനറൽ സർദാർ അർഷാദ് റാഫിഖ് ആവശ്യപ്പെട്ടത് എന്തിനാണെന്ന ചോദ്യവും പാലൻപുരിലെ തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ മോദി ഉയർത്തി.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടൽ ആരോപിച്ച മോദിക്കെതിരേ മുൻ പ്രധാനമന്ത്രി
RELATED ARTICLES