പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും. മുൻപൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.