മഴയേ തുടർന്ന് പമ്പ , അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പുയർന്നിട്ടുണ്ട്. പമ്പ നദി ഇരുകര മുട്ടിയാണ് ഒഴുകുന്നത്. ഇന്നലെ കോന്നിയിൽ 60 മില്ലിമീറ്ററും അയിരൂരിൽ 76.8 മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയും ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്. കിഴക്കൻ മേഖലയിലെ കോസ് വേകളിൽ വെള്ളം കയറുമെന്ന സ്ഥിതിയായിട്ടുണ്ട്. ജല വൈദ്യുതി പദ്ധതി പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഇതോടെ സംഭരണികളിലേക്ക് നീരൊഴുക്ക് വർധിച്ചു. മണിയാർ സംഭരണിയുടെ ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. മൂഴിയാറിലും ജലനിരപ്പുയർന്നു. തോരാതെ പെയ്യുന്ന മഴ കിഴക്കൻ മേഖലയിൽ ഭീഷണിയായിട്ടുണ്ട്. മണ്ണിടിച്ചിലും മല വെള്ളപ്പാച്ചിലിനുമുള്ള സാധ്യതയുണ്ട്. ആദിവാസിക്കുടികളിലടക്കം ജീവിതം ദുരിതപൂർണമായി. പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾ തുടരുന്നതും ഭീഷണിയാണ്. എലിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ മഴക്കാലത്ത് വീണ്ടും ഭീഷണിയാകും. വെള്ളക്കെട്ടുകൾ നിറഞ്ഞുകിടക്കുന്നത് എലിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപകമാകാനിടയാക്കും. മഴ തുടർന്നാൽ പമ്പ നദി കരകവിയാൻ സാധ്യതയുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ട്. മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ ജില്ലയുടെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ വ്യാപകമായി കടപുഴകി.
തോരാതെ പെയ്യുന്ന മഴ; കിഴക്കൻ മേഖലകൾ ഭീഷണിയിൽ
RELATED ARTICLES