ഡൽഹിയിലെ ഗുരുഗ്രാമിൽ റയാന്‍ സ്‌കൂളിലെ രണ്ടാം ക്‌ളാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൂടി പങ്കുണ്ടെന്ന് സംശയം. സി.ബി.ഐ ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങി. പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായിരുന്നു. പരീക്ഷ മാറ്റിവെയ്ക്കുന്നതിനും രക്ഷിതാക്കളുടെ മീറ്റിംഗ് മാറ്റിവയ്ക്കുന്നതിനും വേണ്ടിയാണ് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പോലീസ് സ്കൂളിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിക്ക് പുറമെ രക്തക്കറയുമായി മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടി ടോയ്‌ലറ്റില്‍ കണ്ടതായി സ്‌കൂളിലെ തോട്ടക്കാരന്‍ സി.ബി.ഐയ്ക്ക് മൊഴി നല്‍കി. രണ്ട് പേരും ഒരുമിച്ചാണ് പുറത്തേക്ക് വന്നതെന്നാണ് തോട്ടക്കാരന്റെ മൊഴി. ഇതേതുടര്‍ന്നാണ് രണ്ടാമതൊരു വിദ്യാര്‍ത്ഥിയുടെ പങ്ക് കൂടി സി.ബി.ഐ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിദ്യാര്‍ത്ഥി തന്റെ പിതാവിന്റേയും ഒരു സ്വതന്ത്ര സാക്ഷിയുടെയും മുന്‍പാകെ കുറ്റം സമ്മതിച്ചിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് നേരത്തെ പോലീസ് സംശയിച്ചിരുന്നുവെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പിന്നീട് വിട്ടയക്കുകയായിരുന്നു.
കട്ടവനെ കിട്ടിയില്ലേല്‍ കണ്ടവനെ പിടിക്കുന്ന പോലീസ് നിലപാട് മാറ്റണമെന്നും പോലീസ് കൃത്രിമ തെളിവുകളുണ്ടാക്കി തന്റെ മകനെ ബലിയാടാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് സ്‌കൂൾ ബസ് ജീവനക്കാരനായ അശോക് കുമാറിന്റെ പിതാവ് അമീര്ചന്ദ് പറഞ്ഞു. കുറ്റം സമ്മതിക്കുന്നതിനും മാധ്യമങ്ങള്ക്കുമുന്നില്‍ ഏറ്റുപറയുന്നതിനും അശോക് കുമാറിനെ ക്രൂരമായി മര്ദ്ദിക്കുകയും ചില മരുന്നുകള്‍ നല്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഏഴ് വയസുകാരനെ സ്കൂളിലെ ശുചിമുറിയില്‍ മരിച്ച കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങളാണ് സ്കൂളിനെതിരെ നടന്നത്. സെപ്തംബര്‍ എട്ടിനാണ് പ്രത്യുമനെ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയത്. സ്കൂളുകളിലെ സുരക്ഷയെച്ചൊല്ലി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശക്തമായ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്.