യുവമോര്‍ച്ച യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു . അന്നേ ദിവസം നൂറിലധികം ഫോണ്‍ കോളുകള്‍ വന്നിരുന്നു. വിളിച്ചിട്ടില്ല എന്ന് തന്ത്രി പറഞ്ഞത് മാനിക്കുന്നു. മറ്റാരെങ്കിലും വിളിച്ചോ എന്ന് അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ നട അടച്ചിടുന്നതിനെ കുറിച്ച് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ച് ഉപദേശം ചോദിച്ചെന്നാണ് ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിച്ചത്. എന്നാല്‍ പിന്നീട് തന്ത്രി ഇക്കാര്യം നിഷേധിച്ചു. ശ്രീധരന്‍ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു.
ഇതോടെയാണ് ശ്രീധരന്‍ പിള്ള നിലപാട് മാറ്റിയത്. തന്ത്രി അങ്ങനെ പറഞ്ഞെങ്കില്‍ അതിനെ മാനിക്കുന്നു. തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലും ആകാം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം നല്‍കിയ രേഖയില്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത് തന്ത്രി വിളിച്ചു ഉപദേശം തേടിയെന്നാണ്. നിലപാടുകള്‍ മാറിമറയുന്ന വേളയിലാണ് പുതിയ പ്രസ്താവന. കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ സിഡി അടക്കമുള്ള തെളിവുകള്‍ക്കൊപ്പമാണ് അദ്ദേഹം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. പ്രസംഗത്തിനെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.