പിഎൻബി ബാങ്ക് തട്ടിപ്പുകേസിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഭിഭാഷകയായ മകളെ രക്ഷിക്കാൻ വേണ്ടിയാണ് വിഷയത്തിൽ ജയ്റ്റ്ലി മൗനം അവലംബിച്ചതെന്ന്, ദി വയർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത പങ്കുവച്ചുകൊണ്ട് രാഹുൽ ആരോപിച്ചു. പിഎൻബിയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയപ്പോൾ, ജയ്റ്റ്ലിയുടെ മകളുടെ നിയമസ്ഥാപനത്തിൽ സിബിഐ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്നും ട്വീറ്റിൽ രാഹുൽ ചോദിക്കുന്നു. ദി വയറിന്റെ ഇതേവരെ പ്രസിദ്ധീകരിക്കാത്ത അന്വേഷണാത്മക റിപ്പോർട്ടാണ് രാഹുലിന്റെ ട്വീറ്റിന് ആധാരം. റിപ്പോർട്ട് പ്രസിദ്ധീകരിച്ചില്ലെങ്കിലും ബിജെപി അനുകൂല വെബ്സൈറ്റുകൾ ജയ്റ്റ്ലിയെ താറടിക്കാൻ ദി വയർ റിപ്പോർട്ട് തയാറാക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദി വയർ ബന്ധപ്പെട്ടവർക്ക് അയച്ചു നൽകിയ ചോദ്യാവലികൾ ചോർന്നുകിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോർട്ടുകൾ. ഇതേതുടർന്ന് വിവാദ റിപ്പോർട്ട് സംബന്ധിച്ച് ദി വയർ വെബ്സൈറ്റിൽ വിശദീകരണം നൽകുകയുണ്ടായി.പിഎൻബി ബാങ്കിൽ കോടികളുടെ തട്ടിപ്പുനടത്തി രാജ്യംവിട്ട ഗീതാഞ്ജലി ജെംസ് കന്പനിയുടമ മെഹുൽ ചോക്സിക്കു വേണ്ടി നിയമസഹായം ഉറപ്പാക്കുന്ന കരാറിൽ ചേന്പേഴ്സ് ഓഫ് ജയ്റ്റ്ലി ആൻഡ് ബക്ഷി എന്ന നിയമസഹായ സ്ഥാപനം ഒപ്പിട്ടിരുന്നു. ജയ്റ്റ്ലിയുടെ മകളുടെ ഭർത്താവും സ്ഥാപനത്തിന്റെ ഉടമയുമായ ജയേഷ് ബക്ഷിയാണ് കരാർ ഒപ്പിട്ടിരുന്നതെന്നാണു ദി വയർ പുറത്തുവിട്ട റിപ്പോർട്ട്. കരാർ ഒപ്പിട്ടിരുന്നത് ജയേഷ് ബക്ഷി ചോദ്യാവലിയിൽ സ്ഥിരീകരിക്കുകയും ചെയ്തു.കഴിഞ്ഞ വർഷം ഡിസംബറിലാണ് ജയേഷ് ബക്ഷിയുടെ സ്ഥാപനം കരാർ സ്വീകരിച്ചത്. ഈ വർഷം ജനുവരിയിൽ കാരണം വിശദീകരിക്കാതെ കരാർ റദ്ദാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും തട്ടിപ്പു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ജയ്റ്റ്ലിയുടെ മകളും സുപ്രീം കോടതിയിൽ അഭിഭാഷകയാണ്.
പിഎൻബി തട്ടിപ്പ്;ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മകളെ രക്ഷിക്കാൻ മൗനം അവലംബിച്ചു-രാഹുൽ
RELATED ARTICLES