Thursday, March 28, 2024
HomeKeralaക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സൗജന്യം

ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സൗജന്യം

ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്കുള്ള വിലയേറിയ മരുന്നുകള്‍ മുഴുവനും സൌജന്യമായി മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാക്കാന്‍ തീരുമാനം. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ മരുന്നുകള്‍ മുഴുവന്‍ സൌജന്യമായി ലഭ്യമാകുന്നതോടെ മെഡിക്കല്‍ കോളേജുകളില്‍ പുറത്തേക്കുള്ള ‘കുറിപ്പടി’ പൂര്‍ണമായി ഇല്ലാതാകും. നിലവില്‍ വിവിധ സഹായപദ്ധതികള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകള്‍ക്ക് പുറമെയാണ് വന്‍വിലയുള്ള മരുന്നുകള്‍ മുഴുവന്‍ എത്തിക്കാനുള്ള തീരുമാനം.

രണ്ടാംവര്‍ഷത്തിലേക്ക് പ്രവേശിച്ച ജനകീയ സര്‍ക്കാര്‍ കേരളത്തിന്റെ ആതുരസേവന മേഖലയില്‍ നടപ്പാക്കുന്ന മഹത്തായ ചുവടുവയ്പായി തീരുമാനം മാറും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശാനുസരണം 125 കോടി രൂപ ഇതിനു മാത്രമായി മാറ്റിവയ്ക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) തീരുമാനിച്ചു. വലിയ സാമ്പത്തിക ബാധ്യതയാകുമെങ്കിലും സര്‍ക്കാരിന്റെ വാര്‍ഷികസമ്മാനം നിര്‍ധന രോഗികളിലെത്തിക്കാന്‍ കോര്‍പറേഷന്‍ സത്വര ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ക്യാന്‍സറിന് അനിവാര്യമായ ‘റിറ്റ്ക്സുമാബ്’ എന്ന മരുന്നിന് ഒരു ഡോസിന് 45,000 രൂപവരെയാണ് വില. ഹൃദ്രോഗത്തിനുള്ള തൈറുഫിബാന്‍ എന്ന മരുന്നിന് ഡോസിന് 25,000 രൂപ വിലയുണ്ട്. പക്ഷാഘാതത്തിനുള്ള ടെനിറ്റ്പ്ളാസ്റ്റിന് 30,000 രൂപയോളം വിലയുണ്ട്. ഇത്തരം 245 തരം മരുന്ന് വാങ്ങാനാണ് തീരുമാനം. ടെന്‍ഡര്‍ നടപടികള്‍ക്കായി 55 മരുന്നുകമ്പനി പ്രതിനിധികളുടെ യോഗം തലസ്ഥാനത്ത് ചേര്‍ന്നു. ടെന്‍ഡര്‍ പൂര്‍ത്തിയാക്കി ആഗസ്ത് ഒന്നിന് മെഡിക്കല്‍ കോളേജുകളില്‍ മരുന്നെത്തിക്കും. രണ്ടാംഘട്ടമായി ജില്ലാ ആശുപത്രികളിലും മരുന്നെത്തിക്കാന്‍ തീരുമാനമുണ്ടെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒട്ടേറെ വിലയേറിയ മരുന്നുകള്‍ ലഭ്യമാണെങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള മരുന്നുകളില്‍ ചിലത് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് വലിയ വിലയുള്ള മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രോഗികളുടെ ജീവനൊപ്പം നിര്‍ധന കുടുംബങ്ങളുടെ ജീവിതവും സംരക്ഷിക്കാനുതകുന്നതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ വിഭാഗ ഒപിയില്‍ മാത്രം ദിവസം 400-450 രോഗികള്‍ എത്തുന്നുണ്ട്. ഇവിടേക്കുള്ള മരുന്നുകള്‍ മുഴുവന്‍ സൌജന്യമായി ലഭ്യമാണ്.എന്നാല്‍, ഇവരില്‍ 20 പേര്‍ക്കെങ്കിലും അത്യാഹിത വിഭാഗത്തില്‍ ചികിത്സ ആവശ്യമായി വരുന്നു. സ്പെഷ്യാലിറ്റി, സൂപ്പര്‍സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ മുഴുവന്‍ മരുന്നുകളും മെഡിക്കല്‍ കോളേജുകളില്‍ എത്തിക്കാനുള്ള തീരുമാനം രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തിലെ ഡോ. ജി രാജേഷ് ദേശാഭിമാനിയോട് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments