മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപെട്ടു ഒരാള്‍കൂടി പിടിയില്‍. കര്‍ണാടക വിജയാപുര സ്വദേശി പരശുറാം വാഗ്മോറെയാണ് കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയില്‍നിന്നു അറസ്റ്റ് ചെയ്തത്. വാഗ്മോറെയാണ് ഗൗരി ലങ്കേഷിനു നേര്‍ക്ക് വെടിയുതിര്‍ത്തത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെ സിസിടിവിയിലെ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കൊലയാളിയുടെ രേഖാചിത്രവുമായി പിടിയിലായ ആള്‍ക്ക് സാമ്യമുണ്ടെന്നും ചോദ്യം ചെയ്യലില്‍ വാഗ്മോറെ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും ഗുണ്ടകളുമായ സുചിത് കുമാര്‍, കെ.ടി നവീന്‍കുമാര്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാട് പുലര്‍ത്തുന്നയാളാണെന്നും അതുകൊണ്ടാണ് അവരെ കൊന്നതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. എംഎം കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും വെടിയേറ്റത് ഒരേ തോക്കില്‍നിന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ
RELATED ARTICLES