രണ്ട് പൈലറ്റുമാരും അഞ്ച് ഒ.എൻ.ജി.സി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റർ മുംബൈ തീരത്ത് തകർന്ന് വീണ് നാല് മരണം. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന. ഉൾകടലിൽ നിന്നും ഹെലികോപ്റ്ററിെൻറ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് അതിർത്തിക്കടുത്താണ് കോപ്റ്റർ തകർന്ന് വീണത്.കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിലാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. മറ്റുള്ളവരെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. കോപ്റ്ററിൽ ഉണ്ടായിരുന്ന ഒ.എൻ.ജി.സി ജീവനക്കാരിൽ മൂന്ന് പേർ മലയാളികളാണെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കോതമംഗലം സ്വദേശി ആൻറണി ജോസ്, വി.കെ ബാബു, തൃശ്ശൂർ സ്വദേശി പി.എൻ ശ്രീനിവാസൻ എന്നിവരാണ് മലയാളികളായ ജീവനക്കാർ. ഇവരിൽ വി.കെ ബാബുവിെൻറ മൃതദേഹമാണ് കണ്ടെടുത്തത്. ഒ.എ’ൻ.ജി.സി ഡെപ്യൂട്ടി മാനേജർമാരാണ് മൂവരും. യാത്രക്കിടെ ഹെലികോപ്റ്ററിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് വർഷം പഴക്കമുള്ള പവൻ ഹാൻസ് കോപ്റ്റർ 10.20ന് ജുഹുവിൽ നിന്നാണ് യാത്ര ആരംഭിച്ചത്. മുംബൈയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വരെ ഹെലികോപ്റ്ററുമായി ബന്ധം ഉണ്ടായിരുന്നു. 10.35ഒാടെയാണ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായത്. 10.58 ന് ഒ.എൻ.ജി.സിയുടെ നോർത്ത് ഫീൽഡിൽ ഇറങ്ങേണ്ടിയിരുന്നതായിരുന്നു. കോപ്റ്റർ സമയത്ത് ലാൻറ് ചെയ്യാതാവുകയും 10:35 ന് ശേഷം കൺട്രോൾ റൂമുമായി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുന്നുണ്ട്.