ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചാൽ കൂട്ട ആത്മഹത്യ നടത്തുമെന്ന് ശിവസേന. ഞങ്ങളുടെ വനിതാ പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 17 നും 18 നും പമ്പ നദിയ്ക്ക് സമീപം ഒത്തുകൂടും. ഏതെങ്കിലും യുവതി ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറായാല്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും- ശിവസേന നേതാവ് പെരിങ്ങമല അജി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്ത് ഒട്ടാകെ ബിജെപിയും ഹിന്ദു സംഘടനകളും പ്രതിഷേധങ്ങള്‍ നടത്തുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സമര രംഗത്തുണ്ട്. അതേസമയം എന്ത് വിലകൊടുത്തും ശബരിമലയുടെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നും ശബരിമലയിലേക്ക് അതിക്രമിച്ച് കടക്കുന്ന സ്ത്രീകള്‍ക്ക് നമ്മുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ശബരിമലയില്‍ പ്രവേശിക്കാനാകൂവെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്രയുടെ സമാപനയോഗത്തിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശങ്ങള്‍. എംപിമാരായ സുരേഷ് ഗോപി, കെ.വി. തോമസ്, ഹൈബി ഈഡന്‍ എംഎല്‍എ, വിഎച്ച്‌പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍അംഗം അജയ് തറയില്‍, ഗായകന്‍ ബിജു നാരായണന്‍ തുടങ്ങിയവരാണ് ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്രക്ക് നേതൃത്വം നല്‍കിയത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനായി വെറും 125 മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശിവക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്ര ശിവക്ഷേത്രത്തിന്റെ കിഴക്കെനടയില്‍ ദര്‍ബാര്‍ ഹാള്‍ മൈതാനിയിലാണ് അവസാനിച്ചത്.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചാൽ കൂട്ട ആത്മഹത്യ: ശിവസേന
RELATED ARTICLES