അതിക്രൂരമായ പീഡനം : ലഹരി മരുന്നിന്റെ സാംപിളുകള്‍ യുവതിയുടെ ശരീരത്തില്‍നിന്നും ലഭിച്ചിട്ടുണ്ട്
കാമഭ്രാന്തന്മാരുടെ ക്രൂരതയ്ക്കുവിധേയരാകുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യയിൽ വര്‍ധിക്കുന്നു. നിര്‍ഭയ മോഡല്‍ സംഭവം വീണ്ടും ആവര്‍ത്തിക്കുന്നു. ഏഴു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ വികൃതമാക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മേയ് 11നാണ് പൊലീസ് കണ്ടെടുത്തത്. ഹരിയാനയിലെ റോത്തക്കിലാണ് ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ ക്രൂരത.
കുറഞ്ഞത് ഏഴു പേരെങ്കിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് ഫൊറന്‍സിക് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ലഹരി മരുന്നിന്റെ സാംപിളുകള്‍ യുവതിയുടെ ശരീരത്തില്‍നിന്നും ലഭിച്ചിട്ടുണ്ട്. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടാക്കി. ആളെ തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ തലയിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്നും പൊലീസ് പറഞ്ഞു. തലയോട്ടി പൂര്‍ണമായും തകര്‍ന്നു. അതിക്രൂരമായ പീഡനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.
മേയ് ഒന്‍പതിന് ജോലിക്കുപോയ പെണ്‍കുട്ടി വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനെതുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചലിലാണ് റോത്തക്കിലെ ഒഴിഞ്ഞ പ്രദേശത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരാള്‍ മകളെ സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇയാളെപ്പറ്റിയുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വിവാഹാഭ്യർത്ഥന നിഷേധിച്ചതിനെത്തുടർന്നു ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ച വിവരം.
സമൂഹത്തിന്റെ മനോഭാവം സ്ത്രീകള്‍ക്ക് അനുകൂലമല്ല എന്നതാണ് കുറ്റകൃത്യം പെരുകാന്‍ കാരണം. നിയമവ്യവസ്ഥ കൂടുതല്‍ കര്‍ക്കശമാകണമെന്നാണിത് വ്യക്തമാക്കുന്നത്. പ്രതികളെന്നപോലെ അന്വേഷണത്തില്‍ അനാസ്ഥ കാട്ടുന്ന പൊലീസിനെയും ശക്തമായ നടപടികള്‍ക്ക് വിധേയമാക്കണം.