വായ്പ തട്ടിപ്പ് കേസിൽ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10ന് സുപ്രീംകോടതി വിധിക്കും. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ തടവുശിക്ഷ വിധിക്കാനാണ് സാധ്യത.
കോടതിയലക്ഷ്യ കേസിൽ മല്യ കുറ്റക്കാരനാണെന്ന് ജസ്റ്റിസ്റ്റ് ആദർശ് കെ. ഗോയൽ അധ്യഷനായ ബെഞ്ച് വിധിച്ചിരുന്നു. കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനായ മല്യ ജൂലൈ 10 ന് വിധി പറയുന്നതിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി വിധിച്ചു.
എന്നാൽ മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഹരജി പരിഗണിച്ച വെസ്റ്റ് മിനിസ്റ്റർ കോടതി ഡിസംബർ നാലു വരെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ശിക്ഷ വിധിക്കുമുമ്പ് വിജയ് മല്യയെ നാട്ടിലെത്തിക്കാനുളള ഇന്ത്യയുടെ ശ്രമം പാഴാവുകയാണ്.
നേരത്തെ കേസിൽ മല്യയെ സ്കോട്ട്ലാൻറ് യാർഡ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മണിക്കുറുകൾക്കകം വെസ്റ്റ് മിനിസ്റ്റർ കോടതി മല്യക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
കേസ് ജൂലൈ ആറിന് വീണ്ടും പരിഗണിക്കും.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി വായ്പയെടുത്താണ് മല്യ നാടുവിട്ടത്. മല്യയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കൺസോഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരം കാണാൻ മല്യയെത്തിയത് വിവാദമായിരുന്നു.