രാജീവ് വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഏഴുപേരെയും വിട്ടയക്കാൻ കേന്ദ്രസർക്കാരിന് ശുപാർശ ചെയ്‌തിട്ടില്ലെന്നു തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്. തടവുശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കാമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വിധി വന്നിരുന്നു. ഈ വിഷയത്തില്‍ എത്രയും വേഗം തീരുമാനം അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതികളെ വിട്ടയക്കാന്‍ ശുപാര്‍ശ നല്‍കിയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതായി കണ്ടെന്നും അത്തരമൊരു ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. കേസിൽ ജീവപര്യന്തം തടവിൽ ശിക്ഷിക്കപ്പെട്ട് ഏഴു പേരാണ് ജയിലിലുള്ളത്. കേസ് വളരെ സങ്കീർണമാണ്. നിയമ ഭരണഘടന വിഷയങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ശുപാർശ അയക്കൂ. നീതി യുക്തമായും ഭരണഘടനാപരവുമായ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രിസഭായോഗത്തിന്‍റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ഉടന്‍തന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചിരുന്നു. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് 2016-ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ 161-ാം അനുച്ഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ പ്രതികളെ വെറുതെ വിടാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. 1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിലെ പ്രധാന പ്രതികളായ മുരുകന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, പേരറിവാളന്‍, രവിചന്ദ്രന്‍ എന്നിവരാണ് നിലവില്‍ 27 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. കേസിലെ പ്രതിയായ നളിനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഏപ്രിലില്‍ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ കേസിലെ പ്രതികളിലൊരാളായ പേരറിവാളനും കോടതി ജാമ്യം നിഷേധിച്ചിരുന്നു.