Tuesday, April 16, 2024
HomeKeralaസ്വര്‍ണ്ണാഭരണ വ്യാപാരത്തിലേക്ക് തിരികെവരും : അറ്റ്‌ലസ് രാമചന്ദ്രന്‍

സ്വര്‍ണ്ണാഭരണ വ്യാപാരത്തിലേക്ക് തിരികെവരും : അറ്റ്‌ലസ് രാമചന്ദ്രന്‍

അധികം വൈകാതെ തന്നെ പഴയരീതിയില്‍ സ്വര്‍ണ്ണാഭരണ വ്യാപാരത്തിലേക്ക് തിരിച്ചെത്തുമെന്ന് മൂന്നുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം.രാമചന്ദ്രന്‍. ബാങ്കുകളുമായുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവരുന്നു. ഇനിയും ചില നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ദുബായില്‍ തന്നെ ഒരു ഷോറൂം തുറക്കണമെന്നാണ് ലക്ഷ്യമിടുന്നത്. എന്നെ വിശ്വസിച്ച ജനങ്ങള്‍ ആ സംരംഭത്തിലും എന്നോടൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് കരുതുന്നത്- മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. മൂന്ന് വര്‍ഷത്തോളമാണ് ജനങ്ങളില്‍നിന്നു വിട്ടുനിന്നത്. അത് എല്ലാ അര്‍ത്ഥത്തിലും ഒരു പാഠമായി. ഇനി ബിസിനസ്സില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ മറ്റ് പരിപാടികളെല്ലാം മാറ്റിവെക്കുകയാണ്. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അനുമതി ലഭിക്കാനുമുള്ള സമയം വേണ്ടതുണ്ട്. അത് ലഭിച്ചാലുടന്‍ പുതിയ സംരംഭവുമായി വീണ്ടുമെത്തും. അതും പഴയ രാമചന്ദ്രനായിട്ട് തന്നെയായിരിക്കും. ദുബായില്‍ ഒരു ഷോറൂം തുടങ്ങിക്കൊണ്ടായിരിക്കും ആ തുടക്കം.- അദ്ദേഹം പറഞ്ഞു. ഒരു ബാങ്കുമായുള്ള ഇടപാടില്‍ ചെറിയ വീഴ്ചയുണ്ടായി. തുടക്കത്തില്‍ ചെറുതായിരുന്നെങ്കിലും അത് യഥാസമയം പരിഹരിക്കാന്‍ കഴിഞ്ഞില്ല. അത് മറ്റു ബാങ്കുകളുടെ ഇടപാടിനെയും ബാധിച്ചു. എന്തായാലും ചര്‍ച്ചകളിലൂടെ തന്നെ എല്ലാം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. മസ്‌കറ്റിലെ ആസ്പത്രികള്‍ ഉള്‍പ്പെടെ ചില ആസ്തികള്‍ വിറ്റ് ആനുപാതികമായി എല്ലാ ബാങ്കുകള്‍ക്കുമായി കുറെ പണം നല്‍കിയിട്ടുണ്ട്. എല്ലാം അധികം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പക്ഷെ ഈ മൂന്നുവര്‍ഷം കൊണ്ട് ഒരു കാര്യം പഠിച്ചു- ഏത് ബിസിനസ്സായാലും നമ്മുടെ ശ്രദ്ധയും സാന്നിധ്യവും അവിടെ ഉണ്ടാവണം. അതിനായിരിക്കണം പ്രാധാന്യം. മറ്റുള്ളവരെ വിശ്വസിച്ച്‌ ഏല്‍പ്പിച്ച്‌ പോകുന്നതും ശരിയല്ലെന്ന് ബോധ്യമായി. ഇതിന് പരിഹാരം നമ്മുടെ സാന്നിധ്യമാണ്. എല്ലാവരും വിട്ടുപോയിട്ടും ബിസിനസ്സിന്റെ ബാലപാഠം പോലും അറിയാത്ത ഭാര്യ ഇന്ദിര ഒറ്റക്കാണ് മിക്ക കാര്യങ്ങളും നിര്‍വഹിച്ചത്. അവരുടെ പ്രയത്‌നമാണ് ഇപ്പോഴത്തെ എന്റെ ഈ മോചനമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കുവൈത്തിന്‍നിന്ന് തിരിച്ചെത്തിയ ശേഷമാണ് യു.എ.ഇ യില്‍ ബിസിനസ് ആരംഭിക്കുന്നത്. അവിടെ സമ്ബാദ്യം വലിയ തോതില്‍ നഷ്ടമായി. ദുബായില്‍ ഒരു സ്ഥാപനം അതിന് ശേഷമാണ് തുടങ്ങുന്നത്. ഇവിടെ വളര്‍ച്ച അഭൂതപൂര്‍വമായ നിലയിലായിരുന്നു. ചെറിയകാലം കൊണ്ടുതന്നെ യു.എ.ഇ യില്‍ പത്തൊമ്ബത് ഷോറൂമുകള്‍ അറ്റ്ലസിന് ഉണ്ടായി. മറ്റ് ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്ബതോളം സ്ഥാപനങ്ങള്‍ അറ്റ്ലസിന് ഉണ്ടായിരുന്നു. നല്ല പ്രൊഫഷണല്‍ മാനേജര്‍മാരാണ് എല്ലാ ഡിവിഷനും നോക്കിയിരുന്നത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. വ്യാപാരം നല്ല രീതിയില്‍ നടന്നുവന്ന കാലത്ത് എന്റെ ഭാഗത്ത് ചില വീഴ്ചകളുണ്ടായി. ചുമതലയേല്‍പ്പിച്ചവരെ പൂര്‍ണമായും വിശ്വസിച്ചു. അവര്‍ ആ സ്വാതന്ത്ര്യം കുറെ ദുരുപയോഗം ചെയ്തു. അതുപോലെ ചില ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഉപദേശങ്ങളെയും വിശ്വസിച്ചു. അതും വീഴ്ചക്ക് കാരണമായി. എന്തായാലും എന്റെ വീഴ്ചകള്‍ ഞാന്‍ കണ്ടെത്തി, തിരിച്ചറിഞ്ഞു. ഇനിയൊരു സംരംഭത്തിന് മുതിരുമ്ബോള്‍ ഈ പാഠങ്ങള്‍ എന്റെ മനസ്സിലുണ്ടാവും. ആ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാവും എന്റെ ശ്രദ്ധ- രാമചന്ദ്രന്‍ പറഞ്ഞു. അഭ്യൂഹങ്ങളാണ് എല്ലായിടത്തെയും പ്രശ്നം. വലിയ യുദ്ധങ്ങളെ പോലും അഭ്യൂഹങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. എന്റെ കാര്യത്തിലും ഇത്തരം അഭ്യൂഹങ്ങളാണ് പ്രശ്നം വഷളാക്കിയത്. എന്തായാലും അതിനെയെല്ലാം അതിജീവിക്കുകയാണ്. എനിക്ക് പ്രതീക്ഷയുണ്ട്. വീണ്ടും കരുത്തോടെ തിരിച്ചുവരാനാവുമെന്ന കാര്യത്തില്‍. അത് വൈകാതെ നടക്കും. അതിനുള്ള പ്രയത്നത്തിലാണിപ്പോള്‍- രാമചന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments