കേരളത്തില്‍ വീണ്ടും കുടിവെള്ള കൊള്ളയ്ക്ക് തടയിടുന്നു. നിസാര ലാഭത്തിനായി ശുദ്ധീകരണം പോലും നടത്താന്‍ തയ്യാറാകാത്ത കമ്പനികൾക്കാണ് പിടി വീഴുന്നത്.
സുരക്ഷിതമല്ലാത്ത ജലസ്രോതസുകളില്‍ നിന്ന് ശേഖരിക്കുന്ന നാല് കുപ്പിവെള്ള കമ്പനികളെ സര്‍ക്കാര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. സുരക്ഷ പരിശോധന നടത്തുകയോ വെള്ളം ശുദ്ധീകരിക്കുകയോ ചെയ്യാതെ ബോട്ടിലുകളില്‍ നിറച്ച് വിപണിയില്‍ എത്തിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കേരളത്തില്‍ ഇവര്‍ വില്‍ക്കുന്ന കുപ്പിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. അതേസമയം ഏതെല്ലാം കമ്പനികളാണ് ഇത്തരത്തില്‍ കുപ്പിവെള്ളം വിറ്റതെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കെതിരനെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷമേ പേരുകള്‍ പുറത്തുവിടുകയുള്ളൂവെന്നാണ് വിവരം. ഭക്ഷ്യ സുരക്ഷ കമ്മീഷണല്‍ രാജമാണിക്യമാണ് പരിശോധന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്പനികൾക്കെതിരെ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്.