തിരുവല്ല ബൈപാസ് പൂർത്തീകരണം, പുനലൂർ -പൊൻകുന്നം റോഡ് പണികൾക്ക് വീണ്ടും ശനിദശ. കെഎസ്ടിപിയുടെ സംസ്ഥാനത്തെ പാത നിര്‍മാണങ്ങള്‍ക്ക് നല്‍കാനുള്ള വായ്പകള്‍ക്ക് ആറ് പുതിയ നിബന്ധനകള്‍ ലോകബാങ്ക് മുന്നോട്ട് വച്ചത് തുടർനടപടികൾക്കു തടസമായി. 3000 കോടി രൂപയുടെ കെഎസ്ടിപി രണ്ടാംഘട്ട നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതില്‍ ലോക ബാങ്ക് അധികൃതര്‍ക്ക് കടുത്ത ആശങ്കയും അസംതൃപ്തിയുമുണ്ട്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോകബാങ്ക് വായ്പാ തുകയായ 1449 കോടിയില്‍ നൂറ് കോടി രൂപാ കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ട പദ്ധതി ആരംഭിച്ച 2013 ലെ ഡോളര്‍ രൂപാ നിരക്കും ഇപ്പോഴത്തെ നിരക്കും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇത് എത്രകണ്ട് വിജയിക്കുമെന്ന് പറയാന്‍ പറ്റില്ല. വായ്പാ കരാര്‍ പുതുക്കാതെയോ മാറ്റം വരുത്താതെയോ ഇക്കാര്യത്തില്‍ നടപടികള്‍ അസാധ്യമാണെന്നാണ് വിവരം. ഇത് കരാറിന് പുതിയ പ്രതിസന്ധിയും സൃഷ്ടിച്ചേക്കും. ലോക ബാങ്ക് മുന്നോട്ടുവച്ച ആറ് നിബന്ധനകളില്‍ തിരുവല്ല ബൈപാസ് നിര്‍മാണത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതാണ് അനിശ്ചിതത്വം ആയി ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നതെന്നാണ് സൂചന. പൊന്‍കുന്നം – പുനലൂര്‍ റോഡ് നിര്‍മാണം ഏത് രീതിയില്‍ നടത്തുമെന്നതും കെഎസ്ടിപി റോഡ് നിര്‍മാണത്തിന് സ്ഥിരം പദ്ധതി ഡയറക്ടറെയും ജീവനക്കാരെയും സ്ഥിരം ഉപദേശകരെയും നിയമിക്കണമെന്നും റോഡ് സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് വേണമെന്ന ആവശ്യങ്ങളും ലോകബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന മറുപടി അനുസരിച്ചായിരിക്കും കെഎസ്ടിപിക്ക് ലോകബാങ്ക് വായ്പ നല്കല്. മറുപടി നല്‍കുന്നതിലും വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലും ഉണ്ടാകുന്ന കാലതാമസം നിര്‍മാണ പ്രവര്‍ത്തനത്തെയും ബാധിക്കും. സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകേണ്ട കാര്യങ്ങളാണ് ലോകബാങ്ക് മുന്നോട്ട് വച്ചിട്ടുള്ളത്. പുനലൂർ – പൊന്‍കുന്നം പാതയ്ക്കായി സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ട് നാളുകള്‍ കഴിഞ്ഞെങ്കിലും നിര്‍മാണം എന്നു തുടങ്ങുമെന്നു പറയാന്‍ പറ്റാത്ത സാഹചര്യമാണ്. 2.3 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള തിരുവല്ല ബൈപാസ് രൂപരേഖ തയാറാക്കി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് പണി ആരംഭിച്ചത്. നിര്‍മാണമാരംഭിച്ച് പാതി വഴിയില്‍ കരാറുകാരന് പണി ഉപേക്ഷിച്ചു പോയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. എംസി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്ത് മഴുവങ്ങാട് ചിറയില്‍ നിന്നാരംഭിച്ച് എംസി റോഡില്‍ രാമന്‍ചിറയില്‍ അവസാനിക്കുന്ന വിധമാണ് തിരുവല്ല ബൈപാസ് രൂപകല്പന. മഴുവങ്ങാട്ചിറ മുതല്‍ ടികെ റോഡില്‍ ബസോട്ട ജംഗ്ഷന് വരെയുള്ള ഭാഗത്താണ് ആദ്യഘട്ട നിര്‍മാണം നടന്നത്. ഇതില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡു മുതല്‍ ഉള്ള ഫ്ളൈ ഓവറിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. റോഡ് നിര്‍മാണ പദ്ധതിയിലെ അശാസ്ത്രീയത മൂലം ചിലങ്ക തീയേറ്റര്‍ ജംഗ്ഷന് മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തിയെടുക്കുന്നത് ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ പുതിയ പദ്ധതി തയാറാക്കി ലോക ബാങ്കിന് കൊടുത്തിരിക്കുകയാണ്. രാമന്‍ചിറ ഭാഗത്ത് പുതിയ ഫ്ളൈ ഓവറിന് 37.5 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടാണ് കെഎസ്ടിപി തയാറാക്കി ലോക ബാങ്കിന് കൊടുത്തിട്ടുള്ളത്. രണ്ടാം ഘട്ട പദ്ധതിയിലെ കാലതാമസവും കെഎസ്ടിപി വായ്പക്ക് പുതിയ നിബന്ധനകളും ലോകബാങ്ക് വച്ചതോടെ തിരുവല്ലാ ബൈപാസ്, പൊന്‍കുന്നം – പുനലൂര്‍ റോഡ് നവീകരണം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളും.