ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉൾപ്പെടെ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ. ഹർത്താൽ സമാധാനപരമായിരിക്കുമെന്നു യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.
ഹർത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായാൽ കർശനമായി നേരിടും. അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടത്താനിരുന്ന പരീക്ഷകളിൽ മാറ്റമില്ലെന്നു പിഎസ്‍സി അറിയിച്ചു. സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.