സംഗീതത്തെയും കലയെയും ഏറെ സ്നേഹിച്ചിരുന്ന മെത്രാപ്പോലീത്തയായിരുന്നു കാലം ചെയ്ത ഗീവർഗീസ് മാർ ദിവന്നാസിയോസ്. ഇന്പകരമായ രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കുന്നതിനും പാട്ടുകൾ പാടുന്നതിനും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ കർണാടക സംഗീതത്തോടു താത്പര്യം കാട്ടിയിരുന്നു.തിരുവല്ല ഇന്ഫന്റ് മേരീസ് മൈനർ സെമിനാരി പഠനകാലത്താണ് കർണാടക സംഗീതം പഠിച്ചത്. കർണാടകയിൽ സ്കൂൾ വിദ്യാർഥിയായിരിക്കേ സംഗീതത്തോടു എന്തെന്നില്ലാത്ത ഒരു താത്പര്യം മനസിൽ മൊട്ടിട്ടിരുന്നു. സംഗീതത്തോടൊപ്പം വാദ്യോപകരണങ്ങളെയും ഏറെ ഇഷ്ടപ്പെട്ടു. ആരും പഠിപ്പിക്കാനില്ലാതിരുന്ന കാലത്ത് സ്വന്തമായി ഹാർമോണിയം പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹത്തിനു തന്റെ മൈനർ സെമിനാരി കാലഘട്ടത്തിലാണ് സംഗീതത്തിൽ കൂടുതൽ ആഴത്തിൽ പഠനം നടത്തുന്നതിന് സാഹചര്യം ലഭിച്ചത്. കഥകൾ തയാറാക്കി നാടകമാക്കാനും അഭിനയിക്കാനും ചിത്രങ്ങൾ വരയ്ക്കാനുമൊക്കെ കൂടുതൽ താത്പര്യം കാട്ടിയിരുന്ന അദ്ദേഹം സ്വന്തമായി നാടക സ്ക്രിപ്റ്റുകളും തയാറാക്കിയിരുന്നു. 2017 തിരുവല്ല മേഖലയിൽ നടന്ന സൺഡേസ്കൂൾ കലോത്സവത്തിൽ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിലെ സൺഡേസ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം “അഗാപ്പെ’യുടെ സ്ക്രിപ്റ്റ് തയാറാക്കിയതും മാർ ദിവന്നാസിയോസ് ആയിരുന്നു. പള്ളിമലയിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം തന്നെ സന്ദർശിക്കാനെത്തുന്ന സൺഡേസ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും വേണ്ട നിർദേശം നല്കിയിരുന്നു. വയലിൻ സംഗീതത്തിൽ ഏറെ പ്രാവീണ്യം നേടിയ മെത്രാ പ്പോലീത്ത ഒഴിവു സമയങ്ങളിൽ വയലിൻ വായനയ്ക്കും സമയം കണ്ടെത്തിയിരുന്നു. വിശ്രമജീവിതം നയിച്ചുവന്നിരുന്ന പിതാവിനെ സന്ദർശിക്കാനെത്തുന്നവർക്കു മുന്നിൽ സംഗീതത്തിന്റെ വിശാലമായ ഒരു അനുഭവം പങ്കുവയ്ക്കാനും വയലിൻ വായിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സംഗീതാത്മകമായ ആരാധനശൈലിയും മാർ ദിവന്നാസിയോസ് പിന്തുടർന്നു.
സംഗീതത്തെയും കലയെയും സ്നേഹിച്ചിരുന്ന മെത്രാപ്പോലീത്ത
RELATED ARTICLES