Friday, April 19, 2024
Homeപ്രാദേശികംഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (67) കാലം ചെയ്തു

ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (67) കാലം ചെയ്തു

മലങ്കര കത്തോലിക്ക സഭ പുത്തൂര്‍ (കര്‍ണാടക), ബത്തേരി രൂപതകളുടെ മുന്‍ അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (67) കാലം ചെയ്തു. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഉച്ചകഴിഞ്ഞ് 2.45ന് തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപരമായ കാരണങ്ങളാല്‍ രൂപതാദ്ധ്യക്ഷ സ്ഥാനം ഒരു വര്‍ഷം മുമ്പ് ഒഴിഞ്ഞ മാര്‍ ദിവന്നാസിയോസ് ഏറെക്കാലമായി തിരുവല്ല പള്ളിമലയില്‍ വിശ്രമജീവിതത്തിലായിരുന്നു. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും.
1950 നവംബര്‍ ഒന്നിനു തലവടി ഒറ്റത്തെങ്ങില്‍ എന്‍.എസ്. വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. 1956 കുടുംബം കര്‍ണാടകയിലെ സൗത്ത് കാനറയിലേക്ക് കുടിയേറി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവല്ല ഇന്‍ഫന്റ് മേരി മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. 1978 ഏപ്രില്‍ 20ന് വൈദിക പട്ടം ലഭിച്ചു.
നിലമ്പൂര്‍ ഇടവകയുടെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. 1980ല്‍ റോമിലേക്ക് ഉപരിപഠനത്തിനു പോയി. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി 1987ല്‍ തിരിച്ചെത്തി ബത്തേരി രൂപതയില്‍ സേവനം തുടര്‍ന്നു. 1990ല്‍ മേജര്‍ സെമിനാരി റെക്ടറായി. സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടര്‍ന്ന് മലങ്കരസഭയുടെ അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഭയുടെ തലവനും പിതാവുമായി തിരഞ്ഞെടുത്ത് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ നടന്ന സുന്നഹദോസിലാണ്.
1996 ഡിസംബര്‍ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായി. 2010 ജനുവരി 25ന് പുത്തൂര്‍ രൂപയുടെ പ്രഥമ ബിഷപ്പായി. ആരോഗ്യ കാരണങ്ങളാല്‍ 2017 ജനുവരി 24ന് രൂപതാദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments