പി സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

0
2

ആക്രമിക്കപ്പെട്ട നടിക്കെതിരായ പി സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഉന്നത പദവിയിലിരിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും സ്പീക്കര്‍ തന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി. സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സ്പീക്കറെന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം പി. സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നല്‍കിയ പരാതി സ്പീക്കറിന്റെ പരിഗണനയിലുണ്ട്. നിരന്തരമായി പരാമര്‍ശങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടേക്കുമെന്നും സൂചനയുണ്ട്.

സ്‌പീക്കറുടെ എഫ് ബി പോസ്റ്റിന്റെ പൂർണ്ണ രൂപം :

“പോലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണന യിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവർക്ക് ലഭിക്കേണ്ട ശിക്ഷയെ സംബന്ധിച്ചോ എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയിൽ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
എന്നാൽ അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങവേ നിർമ്മാതാവ് ഏർപ്പെടുത്തിയ കാറിനുള്ളിൽ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേൾക്കുകയും ചെയ്തതാണ്. “അങ്ങനെ ആക്രമിക്കപ്പെട്ടവൾ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ ” എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങൾ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെനിലപാട്. ശരിയാണെന്നു തോന്നുന്നവർക്ക് ഐക്യപ്പെടാം. അല്ലാത്തവർക്ക് വിയോജിക്കാം. ഇത്തരം സംഭവങ്ങളിൾ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത്‌ ക്രിമിനലുകൾക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകൾ ഉണ്ടാകാൻപാടില്ല എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു മനുഷ്യൻ എന്നനിലയിലുള്ള എന്റെഉറച്ച ബോധ്യമാണിത്. സംഭവത്തിൽ ഞാൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാൻ കഴിയുമെന്ന് ചിലസുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി.
തീർച്ചയായും സാധ്യമായതെല്ലാം ചെയ്യും.”